തിരുവനന്തപുരം: ഡിസംബറിനകം 740 കോടിയുടെ കുടിവെള്ളക്കര കുടിശിക പിരിച്ചെടുക്കാൻ ലക്ഷ്യമിട്ട് വാട്ടർ അതോറിട്ടി നടപ്പാക്കിയ ആംനെസ്റ്റി പദ്ധതിക്ക് സർക്കാർ വകുപ്പുകളിൽ നിന്നടക്കം തണുത്ത പ്രതികരണം. ഇതുവരെലഭിച്ചത് 17.05 കോടി മാത്രം. ഡിസംബർ 31നകം 50 കോടിയെങ്കിലും ലഭിക്കുമോ എന്ന് സംശയം.
ജൂലായ് വരെ 1878 കോടിയാണ് കുടിശിക. ഇതിൽ സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ കുടിശിക മാത്രം 1287 കോടി. ജൂലായ് മുതൽ സെപ്തംബർ വരെ (മൂന്നുമാസം) 29 ഡിവിഷനുകളിലായി കുടിശിക പിരിവിന്റെ ഭാഗമായി നടത്തിയ അദാലത്തിൽ പരിഗണിച്ച 98,083 അപേക്ഷകളിൽ 29,114 (29.68%) തീർപ്പാക്കി. 173.69 കോടി എഴുതിത്തള്ളി. 38.47 കോടി തവണകളായി അടയ്ക്കാൻ അനുമതി നൽകി. തുടർന്ന് 740 കോടി ഡിസംബറിനകം പിരിച്ചെടുക്കാനാണ് ലക്ഷ്യമിട്ടത്.
ആംനെസ്റ്റിയിൽ 25 ശതമാനത്തിൽ താഴെ മാത്രം കുടിശിക ഉൾപ്പെടുത്തിയ കാസർകോട് ഡിവിഷനിൽ കാര്യമായ മുന്നേറ്റമില്ലാതിരുന്നതിനാൽ ക്ളാർക്ക് മുതൽ എക്സിക്യുട്ടീവ് എൻജിനിയർ വരെയുള്ള ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം പിടിച്ചുവയ്‌ക്കാൻ തീരുമാനിച്ചിരുന്നു. ഇവിടെ 1.79 കോടി കുടിശികയിൽ 46 ലക്ഷമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതുവരെ പിരിഞ്ഞുകിട്ടിയത് 3.41 ലക്ഷം മാത്രം.
കിട്ടിയില്ലെങ്കിൽ പ്രതിസന്ധി
വാട്ടർ അതോറിട്ടിയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയതോടെ പ്രതിവർഷം 55 കോടി അധികം കണ്ടെത്തേണ്ടതുണ്ട്. കുടിശിക പിരിവ് ഊർജിതമാക്കിയും വരുമാനം വർദ്ധിപ്പിച്ചും സ്വന്തം കാലിൽ നിൽക്കണമെന്ന് വാട്ടർ അതോറിട്ടിയോട് ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു. കുടിശിക പിരിവ് ഊർജിതമായില്ലെങ്കിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.
കൂടുതൽ തുക പിരിഞ്ഞു
കിട്ടിയ ജില്ലകൾ (കോടിയിൽ)
എറണാകുളം - 4.03
പത്തനംതിട്ട: 2.72
തിരുവനന്തപുരം - 2.52
കൊല്ലം - 2.04
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |