പമ്പ: ശബരിമല പാതകളിൽ ശരണം വിളി മുഴങ്ങാൻ ഒരാഴ്ച കൂടി. മണ്ഡല പൂജയ്‌ക്ക് പൊന്നമ്പല നട 16ന് വൈകിട്ട് തുറക്കും. കൊവിഡിന് ശേഷം തീർത്ഥാടനം പൂർണതോതിൽ പുനരാരംഭിക്കുമ്പോൾ ഭക്തജന പ്രവാഹമാണ് സർക്കാരും ദേവസ്വം ബോർഡും പ്രതീക്ഷിക്കുന്നത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ തിരക്കിട്ട ഒരുക്കങ്ങളാണ്. കനത്ത മഴ പെയ്യുന്നതിനാൽ നട തുറക്കും മുൻപ് ഒരുക്കങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്കയുണ്ട്.
നിലയ്ക്കൽ
റോഡുകളുടെ ടാറിംഗ് നടക്കുന്നു. ടോയ്ലെറ്റ് ബ്ളോക്കുകളുടെ അറ്റകുറ്റപ്പണി പാതിവഴിയിൽ. ടാപ്പുകൾ പലതും കാണാനില്ല. ഓരോ വർഷവും പുതിയ ടാപ്പുകൾ ഘടിപ്പിക്കും. അടുത്ത വർഷം കാണാതാകും. കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ കാടും പടലും നീക്കിയില്ല. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു. പുതിയ ടോയ്ലെറ്റ് ബ്ളോക്കുകളുടെയും സ്ഥിരം പൊലീസ് ബാരക്കിന്റെയും നിർമ്മാണം പൂർത്തിയാകില്ല. നിലയ്ക്കൽ, പള്ളിയറക്കാവ് ക്ഷേത്രങ്ങളുടെ നവീകരണം നടക്കുന്നു. ലേലത്തിൽ പിടിച്ച കടകളുടെ നിർമ്മാണം ദ്രുതഗതിയിലാണ്. പാർക്കിംഗ് ഏരിയയിലെ കാടു നീക്കുന്നു. ഇത്തവണ ഗോശാലയ്ക്ക് സമീപവും പാർക്കിംഗ് ഉണ്ട്.
പമ്പ
അടിസ്ഥാന സൗകര്യ വികസനത്തിന് വേഗത പോര. ക്ഷേത്ര മുറ്റത്ത് കല്ലുകൾ പാകുന്നു. വെർച്വൽ ക്യൂ കൗണ്ടറുകൾ പൊളിഞ്ഞു. തീർത്ഥാടകർ വിശ്രമിക്കുന്ന ആഞ്ജനേയ ഓഡിറ്റോറിയം നവീകരിച്ചില്ല. ഗണപതി ക്ഷേത്രത്തിലേക്കുളള പടിക്കെട്ടുകളുടെ വശത്തെ ശില്പം നാശത്തിന്റെ വക്കിലാണ്. പന്തളം രാജാവിന്റെ ഉടവാൾ ഒടിഞ്ഞു കിടക്കുന്നു.
മണൽപ്പുറത്ത് അടിസ്ഥാന സൗകര്യങ്ങളായില്ല. ടോയ്ലെറ്റ് ബ്ളോക്കുകളുടെ അറ്റകുറ്റപ്പണി നടന്നില്ല. വൃക്ഷത്തറകളിൽ പാഴ്ചെടികൾ വളർന്നു. ത്രിവേണി പാലത്തിന് സമീപം കുളിക്കടവിന്റെ പടിക്കെട്ട് പൊളിഞ്ഞു. ഞുണുങ്ങാർ പാലം പൂർത്തിയായില്ല. അപ്രോച്ച് റോഡിനെ ബന്ധിപ്പിക്കുന്ന ജോലി ബാക്കി.
സന്നിധാനം
അടിസ്ഥാന സൗകര്യങ്ങൾ ഏറക്കുറെ പൂർത്തിയായി. മരക്കൂട്ടത്ത് സ്ഥിരം ടോയ്ലെറ്റ് ബ്ളോക്ക് നിർമ്മിച്ചു. വലിയ നടപ്പന്തൽ മിനുക്കി. അന്നദാന കൗണ്ടറുകൾ മോടിപിടിപ്പിച്ചു. കെട്ടിടങ്ങളുടെ പെയിന്റിംഗ് പൂർത്തിയായി.
നീലിമല പാത കല്ലുപാകി
പമ്പയിൽ നിന്ന് അപ്പാച്ചിമേട്, നീലിമല വഴി ശരംകുത്തി വരെയുള്ള ശരണപാതയിൽ കല്ലുപാകൽ പൂർത്തിയാകുന്നു. കേന്ദ്രസർക്കാരിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ 12 കോടി ചെലവിട്ട് 2750 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് പാത നിർമ്മാണം. നടുവിൽ രണ്ടര മീറ്റർ വീതിയിലാണ് കല്ലുപാകുന്നത്. ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യും. അടിയന്തര സാഹചര്യത്തിൽ ഓഫ്റോഡ് ആംബുലൻസ് സർവീസിനും സാധിക്കും.
'' രണ്ടു ദിവസത്തിനകം ഒരുക്കങ്ങൾ പൂർത്തിയാകും. തീർത്ഥാടകർ കൂടിയാലും അടിസ്ഥാന സൗകര്യങ്ങൾക്ക് കുറവുണ്ടാകില്ല.
--കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |