തിരുവനന്തപുരം: മാദ്ധ്യമ നിയന്ത്രണത്തിനായുള്ള ഭേദഗതി ബില്ല് കൊണ്ടുവരുന്നതിനെ മന്ത്രിമാരിൽ ചിലർ എതിർത്തതോടെ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ബില്ലിന്റെ കരട് പരിഗണിക്കാതെ മാറ്റിവച്ചു. ഇന്ത്യൻ പീനൽ കോഡിൽ (ഐ.പി.സി) 292ാം വകുപ്പ് ഭേദഗതി ചെയ്ത് പുതിയ 292 എ വകുപ്പ് കൊണ്ടുവരുന്നതാണ് ബില്ല് . മാദ്ധ്യമങ്ങൾക്ക് മേൽ പൊലീസ് നിയന്ത്രണം കൊണ്ടുവരുന്നത് രാജ്യവ്യാപകമായി വിവാദമാകാനിടയുള്ളതിനാൽ വിശദപഠനത്തിനുശേഷം പരിഗണിച്ചാൽ മതിയെന്ന് സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടി. ചില സി.പി.എം മന്ത്രിമാരുൾപ്പെടെ ഇതേ അഭിപ്രായമുയർത്തിയതോടെ കരട് ബിൽ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.
ബ്ലാക്ക്മെയിൽ ചെയ്യാനുദ്ദേശിച്ചുള്ളതും അപമാനകരവുമായ ഉള്ളടക്കം, ചിത്രം എന്നിവ ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, സർക്കുലറുകൾ, മറ്റ് വിനിമയ മാദ്ധ്യമങ്ങൾ എന്നിവയിലച്ചടിക്കുകയോ അച്ചടിക്കായി തയ്യാറാക്കുകയോ പൊതുജനങ്ങൾക്ക് കാണാനാവും വിധം പ്രദർശിപ്പിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്നതാണ് ഐ.പി.സി ഭേദഗതി. 292ാം വകുപ്പ് ഭേദഗതി ചെയ്യുമ്പോൾ അനുബന്ധമായി സി.ആർ.പി.സിയിലും വ്യവസ്ഥാഭേദഗതി ആവശ്യമാണ്. ഇതു രണ്ടും ചേർത്തുള്ള കരടാണ് ഇന്നലെ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയത്. നേരത്തേ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ അവതരിപ്പിക്കാനായി പ്രസിദ്ധീകരിച്ച ബില്ലാണിതെന്നാണ് നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. സഭയുടെ കാലാവധി കഴിഞ്ഞതിനാൽ അസാധുവായിപ്പോയതാണിപ്പോൾ വീണ്ടും കരട് രൂപത്തിൽ കൊണ്ടുവന്നത്.
ഇങ്ങനെ ഭേദഗതി വരുത്തിയാൽ അതിനെ പൊലീസ് ദുരുപയോഗിക്കാനിടയുണ്ടെന്നും മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതെന്ന വ്യാഖ്യാനം ദേശവ്യാപകമായി പ്രതിഷേധത്തിനിടയാക്കുമെന്നുമാണ് സി.പി.ഐ മന്ത്രിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ആക്ഷേപങ്ങൾക്കൊന്നും പഴുതില്ലാത്ത വിധം ജാഗ്രതയോടെ കൊണ്ടുവരേണ്ട ബില്ലാണെന്ന് മറ്റു മന്ത്രിമാരും വ്യക്തമാക്കി. തുടർന്ന് വിശദ പരിശോധനയ്ക്കുശേഷം പരിഗണിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി തന്നെ നിർദ്ദേശിക്കുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങൾക്കും ബാധകമാകുന്നതാണ് കരട് ബില്ലിലെ വ്യവസ്ഥകൾ. രണ്ടു വർഷം വരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ഇതിനെ പരിഗണിച്ചത്. പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും ഐ.ടി നിയമത്തിലെ 66 എ വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ മറികടക്കാൻ സർക്കാർ 2020ൽ പൊലീസ് നിയമത്തിൽ ഭേദഗതി വരുത്താൻ ശ്രമിച്ചത് വൻവിവാദമായതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.
അടുത്തിടെ സി.പി.എം പ്രമുഖനെതിരെ ഒരു വനിത ആരോപണമുയർത്തുകയും ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്ത പശ്ചാത്തലത്തിൽ ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവരുന്നത് മറ്റ് വ്യാഖ്യാനങ്ങൾക്കിടയാക്കുമെന്നും വിലയിരുത്തലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |