തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ ആറു മാസത്തിനകം ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു.
ഇത് സംബന്ധിച്ച യു.ജി.സി ചട്ടം പാലിക്കാത്തതിന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച ലോകായുക്ത, നിയമനക്കാര്യം അറിയിക്കണമെന്നും നിർദ്ദേശിച്ചു. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിക്ക് നേരിട്ടു നൽകാൻ ലോകായുക്ത രജിസ്ട്രാറോട് നിർദ്ദേശിച്ചിട്ടുണ്ട്.
2014ൽ സ്ഥാപിതമായ സാങ്കേതിക സർവകലാശാലയിൽ യൂണിവേഴ്സിറ്റി ചട്ടപ്രകാരം ഓംബുഡ്സ്മാനെ നിയമിച്ചില്ലെന്ന പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് ബാബു മാത്യൂ പി. ജോസഫ് എന്നിവരുടെ ഉത്തരവ്. 2018ലാണ് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ അജയ് ആർ. കമ്മത്ത് ഹർജി ഫയൽ ചെയ്തത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സർവകലാശാല വി. സി, രജിസ്ട്രാർ എന്നിവരായിരുന്നു എതിർ കക്ഷികൾ. ഓംബുഡ്സ്മാനെ കണ്ടെത്താൻ ചീഫ് സെക്രട്ടറി, കുസാറ്റ്, എം.ജി വി. സിമാർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സെർച്ച് കമ്മിറ്റി രൂപീകരിച്ചതായി സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു.
കേസ് വീണ്ടും 2019ൽ പരിഗണിച്ചപ്പോൾ സെർച്ച് കമ്മിറ്റിയിൽ നിന്ന് നിലവിലെ വി. സിമാരെ മാറ്റി കേരള, കണ്ണൂർ വി.സിമാരെ നിയമിച്ചെന്ന് അറിയിച്ചു. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്ന ഉറപ്പും നൽകിയിരുന്നു. അഭിഭാഷകൻ വിവരം അറിയിച്ചത് സർക്കാരിന്റെ ബധിര കർണ്ണങ്ങളിലാണ് പതിച്ചതെന്ന് ലോകായുക്ത പരിഹസിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഭരണ വൈകല്യവും നിഷ്‌ക്രിയത്വവും അംഗീകരിക്കാനാവില്ലെന്നും,ലോകായുക്ത നിർദ്ദേശങ്ങൾ ബോധപൂർവ്വം അവഗണിക്കുന്നത് ഗുരുതര വീഴ്ചയായാണെന്നും ഉത്തരവിൽ പറയുന്നു.. ഹർജിക്കാരനു വേണ്ടി എ. ജി. ഗിരീഷ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |