കൊച്ചി: ഭൂമി ഇടപാടു കേസിൽ ജാമ്യമെടുക്കാൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. കർദ്ദിനാൾ ഹാജരാകണമെന്ന കാക്കനാട് മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളി. ഇതോടെ, ജോഷി വർഗീസ് തുടങ്ങിയവരുടെ പരാതികളിലെ ഏഴ് കേസുകളിൽ കർദ്ദിനാൾ നേരിട്ട് ഹാജരാകേണ്ടി വരും.
ഏഴ് വർഷത്തിന് മുകളിൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിലെ പ്രതി നേരിട്ട് ഹാജരായി ജാമ്യ ബോണ്ട് ഹാജരാക്കണമെന്നാണ് ക്രിമിനൽ നടപടിച്ചട്ടം. തുടർന്ന് ഹാജരാകുന്ന കാര്യത്തിൽ ഇളവനുവദിക്കണമെന്ന അപേക്ഷയിൽ ഉചിത തീരുമാനമെടുക്കണമെന്നും മജിസ്ട്രേട്ട് കോടതിക്ക് ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ നിർദ്ദേശം നൽകി.
കർദ്ദിനാളിന്റെ
വാദങ്ങൾ
• 77 വയസായി.
• 55 ലക്ഷം അംഗങ്ങളുള്ള സിറോ മലബാർ സഭാ തലവനായതിനാൽ മതചടങ്ങുകൾ നിർവഹിക്കാനുണ്ട്. റോമിൽ നടക്കുന്ന യോഗത്തിലും പങ്കെടുക്കേണ്ടതുണ്ട്.
• വിദേശത്തും കേരളത്തിന് പുറത്തുമായി 36 അരമനകളുടെ മേൽനോട്ട ചുമതലയുമുണ്ട്.
ഹൈക്കോടതി
പറഞ്ഞത്
• കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകാൻ അസാധാരണ സാഹചര്യങ്ങളില്ല.
• സഭാ മേധാവിയെന്ന നിലയിൽ ലോകത്ത് എല്ലായിടത്തും സഞ്ചരിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ തന്നെ പറയുന്നു. താമസ സ്ഥലത്തു നിന്ന് മൂന്ന് കിലോമീറ്റർ മാത്രമാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള ദൂരം.
• ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകാനിടയാക്കും.
• പദവികളുണ്ടെങ്കിലും പ്രതിയെന്ന നിലയിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കില്ല.
• മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ പ്രത്യേക പദവികൾ വഹിക്കുന്നവരെ ക്രിമിനൽ നടപടിച്ചട്ടം വേർതിരിച്ച് കാണുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |