തിരുവനന്തപുരം: കൈത്തറി മേഖലയ്ക്ക് ഉണർവേകാൻ ദേശീയ കൈത്തറി മഹോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഡിസൈനർമാർ, വ്യാപാരികൾ തുടങ്ങിയവരുൾപ്പെടെ പങ്കെടുക്കുന്ന അതിവിപുലമായ മേളയാക്കി അതിനെ മാറ്റാനും കൈത്തറി ഉപദേശകസമിതി യോഗം തീരുമാനിച്ചു. സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കൈത്തറി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നവരുടെ യോഗം പ്രത്യേകമായി വിളിച്ചുചേർക്കും. കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് എല്ലാ പ്രോത്സാഹനവും നൽകും. ഈ വർഷം കൈത്തറി മേഖലയ്ക്ക് 56.4 കോടി രൂപയാണ് പദ്ധതി വിഹിതമായി അനുവദിച്ചത്. കൈത്തറി സ്‌കൂൾ യൂണിഫോമിനായി 60 കോടി രൂപയും നൽകി. സ്‌കൂൾ തുറക്കുമ്പോൾ യൂണിഫോമിന് മാത്രമായി നേരത്തെ നൽകിയിരുന്ന റിബേറ്റ് മറ്റ് തുണിത്തരങ്ങൾക്ക് നൽകുന്ന കാര്യവും പരിഗണിക്കും. യൂണിഫോം കളർ കോഡ് പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച തീരുമാനം മന്ത്രിതല യോഗത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കും.
കൈത്തറി മേഖലയുടെ സാദ്ധ്യതകളും പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ദ്ധ സമിതിയെ രൂപീകരിക്കും. കേരള കൈത്തറി ബ്രാന്റ് രജിസ്‌ട്രേഷൻ നടപടികൾ വേഗത്തിലാക്കാനും പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |