മാലി: മാലദ്വീപിന്റെ തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. ഇതിൽ എട്ട് ഇന്ത്യക്കാരും ഒരാൾ ബംഗ്ലാദേശ് പൗരനുമാണെന്നാണ് വിവരം. ഒരാളുടെ പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റു. 28 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചെന്ന് മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു. വർക്ക് ഷോപ്പിൽ നിന്ന് തീ പടർന്നതാണെന്നാണ് പ്രഥമിക നിഗമനം.
മരിച്ചവരുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ തുടരുകയാണ്.
മാവേയോ പള്ളിയ്ക്ക് സമീപം നിരുഫെഹി പ്രദേശത്ത് ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഒരു വാഹന വർക്ക് ഷോപ്പിന് മുകൾ നിലയിലാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. ഇവിടം വളരെ ഇടുങ്ങിയതാണെന്നത് അപകടത്തിന്റെ വ്യാപതി കൂട്ടി. ശ്രീലങ്ക,നേപ്പാൾ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഇവിടെയുണ്ടായിരുന്നു. ഏകദേശം നാലു മണിക്കൂറിലേറെ സമയം കൊണ്ടാണ് തീ അണച്ചതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലിഹ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് വിദേശ തൊഴിലാളികൾ ജീവിക്കുന്നത് വളരെ മോശം സാഹചര്യത്തിലാണെന്നും ഇതിന് അടിയന്തര പരിഹാരം വേണമെന്നും കാട്ടി മാലദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |