സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ചതുരം' എന്ന ഇറോട്ടിക് ത്രില്ലർ ചിത്രത്തിൽ സെലേന എന്ന നായികാവേഷം മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് സ്വാസിക. പലരും ഏറ്റെടുക്കാൻ മടിക്കുന്ന കഥാപാത്രം അതിഗംഭീരമായി പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞു. കഥാപാത്രമായി മാറുന്ന സമയം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ഇന്റിമേറ്റ് രംഗങ്ങളുടെ ചിത്രീകരണത്തെ കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സ്വാസിക. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
'ചതുരത്തിലെ സെലേന എന്ന കഥാപാത്രമാകാൻ അത്ര എളുപ്പമായിരുന്നില്ല. ഇറോട്ടിക് സീനുകൾ ചെയ്യുന്നതിനേക്കാൾ കഥാപാത്രത്തിന്റെ മാനറിസങ്ങൾ പകർത്താനായിരുന്നു ബുദ്ധിമുട്ട്. തിരക്കഥ വായിച്ച് മനസിലാക്കി സിദ്ധാർത്ഥ് ഭരതൻ എന്ന സംവിധായകനിൽ വിശ്വാസമർപ്പിച്ചാണ് ചിത്രം ഏറ്റെടുത്തത്. റീലീസ് ചെയ്യുമ്പോൾ ഒരുപാട് ചർച്ചയും വിമർശനങ്ങളും വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഏത് കഥാപാത്രം ചെയ്താലും അങ്ങനെയായിരിക്കും പ്രേക്ഷകർ നമ്മളെ കാണുന്നത്. സീത എന്ന എന്റെ കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു അതാണ് എനിക്ക് ഒരു നല്ല കുട്ടി ഇമേജ് വന്നത്. ഇതെല്ലാം വെറും കഥാപാത്രങ്ങൾ മാത്രമാണ്. ചതുരത്തിലെ കഥാപാത്രം കണ്ടിട്ട് എന്നെ മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല. സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഒരിക്കലും ആർട്ടിസ്റ്റിനെ തെറ്റിദ്ധരിക്കുമെന്ന് തോന്നുന്നില്ല.'- സ്വാസിക പറഞ്ഞു.
'മറ്റ് സീനുകൾ ചെയ്തത് പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകൾ ചെയ്തപ്പോഴും തോന്നിയത്. രണ്ട് വ്യക്തികൾ ഒന്നിച്ച് അഭിനയിക്കുന്നു, അതിലപ്പുറം ഒന്നുമില്ല. ഒരു ആർട്ടിസ്റ്ര് ആകുമ്പോൾ പല തരത്തിലുള്ള വേഷങ്ങൾ ചെയ്യേണ്ടി വരുമല്ലോ. ചതുരത്തിലെ ഇന്റിമേറ്ര് സീനുകൾ ഒരുപാട് പ്ലാൻ ചെയ്ത് റിഹേഴ്സൽ നടത്തി ചെയ്തതാണ്. ഒരു സീൻ പോലും വൾഗർ ആകാതെ പ്രസന്റ് ചെയ്യാൻ സംവിധായകന് നന്നായി അറിയാം. സിനിമ കാണുമ്പോൾ പ്രേക്ഷകനുണ്ടാകുന്ന മനോഭാവം അല്ല അഭിനയിക്കുമ്പോൾ ആർട്ടിസ്റ്റുകൾക്ക് ഉണ്ടാകുന്നത്. റിഹേഴ്സൽ ചെയ്തും വീണ്ടും വീണ്ടും ടേക്ക് എടുത്തുമാണ് ഓരോ രംഗങ്ങളും പൂർത്തിയാക്കുന്നത്. സെലേന ആയി മാറാൻ സ്വാസിക എന്ന വ്യക്തിയെ പൂർണമായും മറക്കേണ്ടി വന്നു.'- സ്വാസിക വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |