തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്നും മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേയ്ക്ക് അയക്കാതെ സർക്കാർ. രണ്ട് ദിവസം മുൻപ് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തിരക്കിട്ട് ഓർഡിനൻസിന് നടപടി സ്വീകരിച്ച ശേഷം ഒപ്പ് വെയ്ക്കാനായി ഗവർണർക്ക് അയക്കുന്നതിലാണ് താമസം വരുത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉത്തരേന്ത്യയിലേയ്ക്ക് യാത്ര തിരിക്കുന്ന സാഹചര്യത്തിനിടയിലും ഇനിയും മന്ത്രിമാർ ഓർഡിനൻസിൽ ഒപ്പ് വെയ്ക്കാനുണ്ടെന്നതാണ് സർക്കാരിന്റെ വിശദീകരണം.
ഗവർണർ സർക്കാർ പോര് രൂക്ഷമാകുന്നതിന്റെ ഭാഗമായി ഒൻപത് സർവ്വകലാശാല വിസിമാരോട് ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇതിന് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണം എന്ന് നിലയിലാണ് ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.ഇതിന്റെ ഭാഗമായി കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.
കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കുന്നതിനായി ഡിസംബർ അഞ്ച് മുതൽ സഭാസമ്മേളനം ചേരാനായിരുന്നു ധാരണയെങ്കിലും നടപടികൾ അതിവേഗത്തിലാക്കണമെന്ന ഉദ്ദേശത്തോടെ ഓർഡിനൻസ് നേരത്തെ കൊണ്ടു വരുന്ന തീരുമാനത്തിലെത്തുകയായിരുന്നു. എന്നാൽ ഓർഡിനൻസ് നടപ്പിലാകണമെങ്കിൽ ഗവർണർ ഒപ്പിടണം. ഗവർണർക്ക് പകരമായി വിദ്യാഭ്യാസ വിദഗ്ദ്ധരെ ചാൻസലർമാരാക്കാനാണ് നീക്കം. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർമാർ ഉണ്ടാകും.കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഗവർണർക്ക് പകരമായി വകുപ്പ് മന്ത്രിമാരെയോ വിദ്യാഭ്യാസ വിദഗ്ദ്ധരെയോ ചാൻസലറായി നിയമിക്കാമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്. മുൻ അറ്റോർണി ജനറൽ അടക്കമുള്ള ഭരണഘടനാ വിദഗ്ദ്ധരാണ് സർക്കാരിന് നിർദേശങ്ങൾ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |