ഹെഡ്മാസ്റ്റർ നിയമന രീതിയും മാറ്റില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പഠന സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആക്കണമെന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശയോട് സി.പി.എമ്മിന് വിയോജിപ്പ്. ഹെഡ്മാസ്റ്റർമാരുടെ നിയമനം സംബന്ധിച്ച ശുപാർശയിലും സമാന നിലപാട്. മതന്യൂനപക്ഷങ്ങളിൽ നിന്നടക്കം വിയോജിപ്പുയർന്ന സാഹചര്യത്തിൽ, ഇത് രണ്ടും ഇപ്പോൾ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് പാർട്ടി വ്യക്തമാക്കി.
രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ അദ്ധ്യയനത്തിനും ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ നാല് വരെ തൊഴിൽ പഠനം, വിവരാന്വേഷണം, ലൈബ്രറി - ലാബ് വിനിയോഗം തുടങ്ങിയ പ്രവൃത്തികൾക്കും വിനിയോഗിക്കണമെന്നാണ് ശുപാർശ. ഹെഡ്മാസ്റ്റർ നിയമനത്തിന്, വിരമിക്കാൻ അഞ്ച് വർഷം വരെ കാലാവധിയുള്ള അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കി പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിൽ യോഗ്യരായവരെ തിരഞ്ഞെടുക്കണം. പ്രത്യേക സമിതി അഭിമുഖം നടത്തി ഇവരിൽ ഒന്നാമതെത്തുന്നയാൾ ഹെഡ്മാസ്റ്ററാകണം. എയ്ഡഡ് സ്കൂളുകൾക്കും ഇത് ബാധകമാക്കുന്നത് മുസ്ലിം, ക്രിസ്ത്യൻ മാനേജ്മെന്റുകളിൽ നിന്നടക്കം എതിർപ്പ് ക്ഷണിച്ച് വരുത്തുമെന്നാണ് വിലയിരുത്തൽ.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിയോജിപ്പ് ഖാദർ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തിയ ശേഷവും ഈ നിർദ്ദേശം അതേപടി ഉൾപ്പെടുത്തി സർക്കാരിന് കൈമാറുകയായിരുന്നു. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. രാമകൃഷ്ണൻ ഉൾപ്പെടെ കമ്മിറ്റിയിൽ അംഗങ്ങളാണ്.
സ്കൂൾ സമയ മാറ്റത്തിൽ ഉയർന്ന ഒരു പ്രധാന പ്രശ്നം, ന്യൂനപക്ഷ വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുമെന്നതാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ലിംഗ സമത്വ പദ്ധതി നടപ്പാക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച മുസ്ലിം ന്യൂനപക്ഷം, ഈ നിർദ്ദേശങ്ങളിലും ആശങ്കയറിയിച്ചിരുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട തിരിച്ചടിയിലും ഈ അസംതൃപ്തി പ്രതിഫലിച്ചിട്ടുണ്ടെന്ന് സി.പി.എം കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |