തൃശൂർ: കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ ഡീൻമാരുടെ നിയമനകാര്യങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ഗവർണർ ശ്രമിച്ചെന്ന് മുൻ വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ. ഡീനുകളെ നിയമിക്കേണ്ടത് ചാൻസലറല്ലേ എന്ന് ഗവർണറുടെ ഓഫീസ് ആരാഞ്ഞെന്നും കൽപ്പിത സർവകലാശാലാ ചട്ടമനുസരിച്ച് വി.സിക്കാണ് അധികാരമെന്ന് മറുപടി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പി.ആർ.ഒയെ പിരിച്ചു വിട്ടതിനെത്തുടർന്നും ഗവർണർ ചട്ടവിരുദ്ധമായി ഇടപെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ കൊടുത്ത കേസ് സർക്കാർ ആവശ്യപ്രകാരം പിൻവലിച്ചു. പി.ആർ.ഒ ഗോപീകൃഷ്ണൻ ഗവർണർക്ക് കൊടുത്ത പരാതിയിൽ ഹിയറിംഗ് നടത്തിയതും തിരിച്ചെടുക്കാനുള്ള ഉത്തരവ് അനുസരിച്ചില്ലെന്ന് പറഞ്ഞ് എന്നോട് നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ടതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയത്.
ഗവർണർക്ക് അധികാരമില്ലാത്തതിനാൽ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട് ചോദിച്ച റിപ്പോർട്ടുകൾ കൊടുത്തില്ല. കൽപ്പിത സർവകലാശാല ചട്ടമനുസരിച്ച് ഗവർണർക്ക് കോൺവൊക്കേഷനിൽ പങ്കെടുക്കാനും സ്‌പോൺസറായ സർക്കാർ നൽകുന്ന പേരുകളിൽ നിന്ന് നിയമനം നടത്താനുമേ അധികാരമുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. ഗവർണറെ കലാമണ്ഡലം ചാൻസലർ പദവിയിൽ നിന്ന് നീക്കിയ നടപടി ശരിയാണ്. ചാൻസലർമാർ കേന്ദ്ര സർക്കാരിന്റെ ഭൃത്യരെ പോലെയാണ് പെരുമാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |