കൊച്ചി: ലളിതഗാനമായും ശ്രോതാക്കളെ തേടിയെത്തുകയാണ് ശ്രീനാരായണഗുരുദേവചരിതം.
മലയാറ്റൂർ സ്വദേശിയും സംഗീതാദ്ധ്യാപകനുമായ ദുർഗാദാസാണ്(44)
''ചെമ്പഴന്തിയിലെ അമ്പഴവാടിയിലായ്..."" എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം രചിച്ച് ചിട്ടപ്പെടുത്തി ആൽബമാക്കിയത്.
അന്തരിച്ച പ്രശസ്തകവി എസ്. രമേശൻ നായരുടെ 'ഗുരുപൗർണ്ണമി" എന്ന മഹാകാവ്യം ഉൾപ്പെടെ ശ്രീനാരായണഗുരുദേവ സ്തുതികളും ഭക്തിഗാനങ്ങളും ഭജനുകളും നിരവധിയുണ്ടെങ്കിലും ലളിതഗാനമായി ഇതിനു മുമ്പ് ആരും ചിട്ടപ്പെടുത്തിയിട്ടില്ലെന്ന് ദുർഗാദാസ് പറയുന്നു.
കഴിഞ്ഞ വർഷം മുംബയ് ശ്രീനാരായണമന്ദിര സമിതിയുടെ ചടങ്ങിലാണ് ചെമ്പഴന്തിയിലെ അമ്പഴവാടി... എന്ന ഗാനം ആദ്യമായി ആലപിച്ചത്. സകലകല എന്ന സ്വന്തം യുട്യൂബ് ചാനലിലും ആൽബം അപ് ലോഡ് ചെയ്തിട്ടുണ്ട്. ശിഷ്യഗണങ്ങളെ ഈ പാട്ട് പഠിപ്പിക്കുകയും ചെയ്തു.
കൂട്ടുകാരന്റെ വീട്ടിലെ ആഘോഷവേളയിൽ ക്രിസ്ത്യാനിയല്ലാത്തതിനാൽ പാടാൻ അവസരം കിട്ടാത്തതിലെ ആത്മനൊമ്പരമാണ് വർഷങ്ങൾക്ക് മുമ്പ് ഗുരുദേവനിലേക്ക് മനസ്സ് തിരിച്ചത്. അങ്ങനെ എസ്.എൻ.ഡി.പി യോഗം കുടുംബസദസുകളിൽ പാട്ടുകാരനായി. പ്രമുഖ ഗുരുക്കന്മാരിൽ നിന്നാണ് ശാസ്ത്രീയ സംഗീതം അടക്കം അഭ്യസിച്ചത്.
ഗുരുവാണികൾ കോർത്ത് സിനിമ
ദൈവദശകത്തിലെ 10 ശ്ലോകങ്ങൾ 10 രാഗത്തിലും ആത്മോപദേശശതകത്തിലെ 100 ശ്ലോകങ്ങൾ 100 രാഗത്തിലും വേദിയിൽ അവതരിപ്പിച്ച് ലോകറെക്കാഡ് സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ദുർഗാദാസ്. കൂടുതൽ ഗുരുദേവ ഗാനങ്ങളുടെയും ഗുരുവാണികൾ കോർത്തിണക്കി സിനിമയുടെയും പണിപ്പുരയിലാണ്.
ചിത്രകല, ചെണ്ടമേളം, ശിങ്കാരിമേളം, യോഗ, നൃത്തം, സിനിമാസഹസംവിധാനം തുടങ്ങിയ മേഖലകളിലും സജീവ സാന്നിദ്ധ്യമാണ്. ആറിനും 60 നും ഇടയിൽ പ്രായമുള്ളവരെ വാട്സ് ആപ്പ് കളരിയിലൂടെ സംഗീതം പഠിപ്പിക്കുന്നതാണ് വരുമാന മാർഗം. ഭാര്യ: ജിഷ. മക്കൾ: വിദ്യാർത്ഥികളായ ദുർഗാനന്ദ, ഗൗരിനന്ദ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |