ജക്കാർത്ത: യു.എസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നാളെ ഇൻഡോനേഷ്യയിലെ ബാലിയിൽ കൂടിക്കാഴ്ച നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഇരുവരും ബാലിയിലെത്തുന്നത്. പ്രസിഡന്റായ ശേഷം ഷീയുമായി നടത്തുന്ന ബൈഡന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
തായ്‌വാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. തായ്‌വാൻ, ഇൻഡോ - പസഫിക്, വാണിജ്യം എന്നിവ ഇരുവരുടെയും ചർച്ചയിൽ പ്രധാന അജണ്ടയാകുമെന്ന് കരുതുന്നു. അതേസമയം, ഉത്തര കൊറിയ തുടർച്ചയായി മിസൈൽ പരീക്ഷണങ്ങൾ ഉൾപ്പെടെ ആയുധ വിന്യാസം തുടരുന്നത് മേഖലയിൽ യു.എസ് സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് ബൈഡൻ ഷീയ്ക്ക് മുന്നറിയിപ്പ് നൽകുമെന്ന് വൈറ്റ്‌ഹൗസ് വൃത്തങ്ങൾ പറയുന്നു.
ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണത്തിന് പദ്ധതിയിടുന്നതായി യു.എസിന് ആശങ്കയുണ്ട്. എന്നാൽ ഉത്തര കൊറിയയെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ റഷ്യയ്ക്കും ചൈനയ്ക്കും സ്വാധീനം ചെലുത്താനാകുമെന്നാണ് യു.എസിന്റെ വിലയിരുത്തൽ.
ഉത്തര കൊറിയ യു.എസിനും സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മാത്രമല്ല മേഖലയിലുടനീളം സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്നതായി ബൈഡൻ ഷീയോട് പറയുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |