തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവന് മുന്നിൽ ഇന്ന് ഇടത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ഇടതുമുന്നണി നേരിട്ട് നേതൃത്വം നൽകുന്നതിന് പകരം ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയെന്ന കൂട്ടായ്മയുണ്ടാക്കിയാണ് പ്രതിരോധം തീർക്കുക. നേരത്തേ രാജ്ഭവൻ ഉപരോധമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രതിഷേധ കൂട്ടായ്മയായാണ് പരിപാടിയൊരുക്കുന്നത്. ഒരു ലക്ഷം പേരെ അണിനിരത്തിയുള്ള ശക്തിപ്രകടനത്തിനാണ് ശ്രമം. പ്രതിഷേധ കൂട്ടായ്മ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മയിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും സാമൂഹ്യ, സാംസ്കാരിക, കലാ, സാഹിത്യരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, ജോസ് കെ.മാണി, മാത്യു ടി.തോമസ്, പി.സി. ചാക്കോ, വറുഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി. ജോസഫ്, കെ.ബി. ഗണേശ് കുമാർ, ബിനോയ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. രാജ്ഭവന് പുറമേ ജില്ലാ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |