തിരുവനന്തപുരം: ആർ.എസ്.എസിനെ ചാരി കെ. സുധാകരൻ നടത്തിയ വിവാദ പ്രസംഗങ്ങൾ സംസ്ഥാന കോൺഗ്രസിലും യു.ഡി.എഫിലും സൃഷ്ടിച്ച അസ്വസ്ഥതകൾക്ക് കോൺഗ്രസ് നേതാക്കളുടെ മഞ്ഞുരുക്കൽ പ്രതികരണങ്ങളോടെ താൽക്കാലിക വിരാമം. തന്നെ അദ്ധ്യക്ഷ പദവിയിൽ ഇനി പരിഗണിക്കേണ്ടെന്നറിയിച്ച് കെ. സുധാകരൻ ഹൈക്കമാൻഡിന് കത്തയച്ചതായി ഇന്നലെ പ്രചരിച്ച വാർത്തയെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളിപ്പറഞ്ഞു.
നെഹ്റുവിനെക്കുറിച്ചുള്ള സുധാകരന്റെ വിവാദ പ്രസംഗത്തോട് ശക്തിയായി വിയോജിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , ഇന്നലെ നിലപാട് മയപ്പെടുത്തി സുധാകരനെ തുണച്ചു. ഇടഞ്ഞു നിന്ന മുസ്ലിംലീഗ് നേതൃത്വവുമായി സുധാകരൻ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടതോടെ ലീഗും സമന്വയ പാതയിലെത്തി. വിവാദം മുറുകിയപ്പോൾ സുധാകരനിൽ നിന്ന് വിശദീകരണം തേടിയും, ഇടഞ്ഞ ലീഗ് നേതൃത്വവുമായി അനുനയ ചർച്ച വഴിയും
ഹൈക്കമാൻഡ് വിഷയത്തിൽ നിർണായക ഇടപെടൽ നടത്തി.വിവാദം തുടരുന്നത് പാർട്ടിയുടെയും യു.ഡി.എഫിന്റെയും കെട്ടുറപ്പ് തകർക്കുമെന്ന് മനസ്സിലാക്കിയാണ്, വിഷയത്തിൽ സുധാകരൻ ഖേദമറിയിച്ചെന്ന് കേന്ദ്രനേതൃത്വം പരസ്യമായി പറഞ്ഞത്. ആർ.എസ്.എസ് വിഷയത്തിൽ സുധാകരന്റെ നിലപാടിനെ ഹൈക്കമാൻഡ് തള്ളിപ്പറഞ്ഞെങ്കിലും ,സന്ദർഭത്തിൽ നിന്നടർത്തി മാറ്റി മന:പൂർവ്വം വിവാദമുണ്ടാക്കിയതാണെന്ന സുധാകരന്റെ വിശദീകരണം മുഖവിലയ്ക്കെടുത്തു.
പ്രസംഗത്തെ പരസ്യമായി തള്ളിപ്പറഞ്ഞത് ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളെ സാന്ത്വനപ്പെടുത്താനായിരുന്നു.
സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദ്യം തള്ളിപ്പറഞ്ഞതും ,ലീഗിന്റെ വികാരം തിരിച്ചറിഞ്ഞായിരുന്നു. സുധാകരനും സതീശനും പുറമേ താരിഖ് അൻവറും വിഷയത്തിലിടപെട്ട് ലീഗ് നേതാക്കളുമായി സംസാരിച്ചു. വാക്കുപിഴയെന്ന സുധാകരന്റെ വിശദീകരണം ശരിവച്ചാണ് ഇന്നലെ സതീശൻ പ്രതികരിച്ചത്. ഹൈക്കമാൻഡിന്റെ ഇടപെടൽ തിരിച്ചറിഞ്ഞാണ് ,സുധാകരന് പ്രതിരോധം തീർത്ത് രമേശ് ചെന്നിത്തലയും രംഗത്തെത്തിയത്. തന്നെ ഒഴിവാക്കണമെന്നറിയിച്ച് ഹൈക്കമാൻഡിന് കത്തയച്ചെന്ന പ്രചരണം, ഒറ്റ തിരിഞ്ഞാക്രമിക്കുകയെന്ന ചിലരുടെ ഗൂഢലക്ഷ്യത്തിന് തെളിവായാണ് സുധാകരൻ ഉയർത്തിക്കാട്ടിയത്. സുധാകരന് ഇത് ഇര പരിവേഷം സമ്മാനിച്ചതോടെ, കത്ത് വാർത്ത തള്ളി മറ്റ് നേതാക്കൾക്കും രംഗത്ത് വരേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |