കൊല്ലം: കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് കൊല്ലത്ത് തുടക്കമായി. തെക്കൻ ജില്ലകളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഈ മാസം 24 വരെയാണ് റാലി. ഓൺലൈനായി രജിസ്റ്റർ ചെയ്ത തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് റാലിയിൽ പങ്കെടുക്കാൻ കഴിയുക.
ആർമി റിക്രൂട്ട്‌മെന്റ് ബാംഗ്ളൂർ സോൺ ഡി ഡി ജി ബ്രിഗേഡിയർ എ എസ് വലിമ്പേയുടെയും ജില്ലാ പൊലീസ് കമ്മീഷണറുടെയും സാന്നിദ്ധ്യത്തിൽ കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ രണ്ടാം ഘട്ട അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിയ്ക്കാണ് കൊല്ലത്ത് തുടക്കമായത്. അഗ്നിവീർ, നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അദ്ധ്യാപകൻ തുടങ്ങിയ വിവിധ തസ്‌തികകളിലേയ്ക്കും റിക്രൂട്ട്‌മെന്റ് നടത്തുകയാണ്. റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി സ്റ്റേഡിയത്തിലെ താമസസൗകര്യവും മറ്റെല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഒരുക്കിയത്.
അഗ്നിവീർ തസ്‌തികയിലേയ്ക്ക് മൊത്തം 25367 ഉദ്യോഗാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 2000 ഉദ്യോഗാർത്ഥികളെയാണ് റാലിയുടെ ആദ്യ ദിനത്തിൽ വിളിച്ചിരിക്കുന്നത്. ആദ്യ ദിവസം ശാരീരികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യ പരിശോധനയും നടത്തും.
നഴ്‌സിംഗ് അസിസ്റ്റന്റ്, മതപഠന അദ്ധ്യാപകൻ തുടങ്ങിയ വിവിധ തസ്‌തികകളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് റാലി നവംബർ 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. ഈ വിഭാഗങ്ങളിൽ ഏകദേശം 11500 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബർ 28നും അവസാന വൈദ്യപരിശോധന നവംബർ 29നും നടക്കും
റാലിയിൽ പങ്കെടുക്കാനെത്തുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇ- മെയിലിൽ ലഭിച്ച അഡ്‌മിറ്റ് കാർഡിനൊപ്പം ഒറിജിനൽ രേഖകളും ഹാജരാക്കണം.അതേസമയം, വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്‌ദ്ധാനങ്ങളിൽ ജാഗ്രതാ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാരെ കുറിച്ച് പൊലീസ് സ്റ്റേഷനിലോ ആർമി യൂണിറ്റിലോ അറിയിക്കാനും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |