തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന ഗവർണറെക്കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കാതിരിക്കാനുള്ള ആലോചന സർക്കാരിൽ ശക്തമാകുമ്പോൾ അത് ഉചിതമാകില്ലെന്ന വാദം ഭരണകേന്ദ്രങ്ങളിലും.
പുതുവർഷത്തിലെ ആദ്യ നിയമസഭാസമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ വേണമെന്നാണ് ചട്ടം. സർക്കാരിന്റെ നയമാണ് ഗവർണർ വായിക്കുന്നത് എന്നിരിക്കെ അദ്ദേഹത്തിന്റെ ഭരണഘടനാപദവിയെ ഇകഴ്‌ത്തിക്കാട്ടുന്നതിൽ അനൗചിത്യമുണ്ടെന്നാണ് മറുവാദം.
എന്നാൽ ഒരുവിധ ഒത്തുതീർപ്പിനും സാദ്ധ്യതയില്ലാത്ത വിധം അകന്നുനിൽക്കുന്ന ഗവർണർ എങ്ങനെ സർക്കാരിന്റെ നേട്ടങ്ങളും നയങ്ങളും വിശദീകരിക്കുമെന്ന ചോദ്യവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഡിസംബറിലെ സഭാസമ്മേളനത്തിന്റെ തുടർച്ചയായി ജനുവരിയിലും സമ്മേളനം മുന്നോട്ട് കൊണ്ടുപോയി നയപ്രഖ്യാപനം ഒഴിവാക്കാനുള്ള ശ്രമം.
ഗവർണറെക്കൊണ്ട് സർക്കാരിന്റെ നയം വായിപ്പിക്കുന്നതാണ് നേട്ടമെന്ന അഭിപ്രായവും ഇടതുകേന്ദ്രങ്ങളിലുണ്ട്. നയപ്രഖ്യാപനം ഒഴിവാക്കിയാലും റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ഗവർണർ സംസ്ഥാനത്തെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാനാവില്ല. സർക്കാർ നയങ്ങളാണ് അവിടെയും പറയേണ്ടത്. ഈ പശ്ചാത്തലത്തിൽ ഗവർണറുമായുള്ള ഏറ്റുമുട്ടൽ അനിശ്ചിതമായി തുടരാതെ സമവായത്തിന് ശ്രമിക്കണമെന്നും അഭിപ്രായമുണ്ട്.
ഗവർണർ - സർക്കാർ പോര് ഭരണപ്രതിസന്ധി സൃഷ്‌ടിക്കുമെന്ന സ്ഥിതിയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ പലതും ഗവർണർ പിടിച്ചുവയ്ക്കുന്ന സ്ഥിതിയാണ്. ഏറ്റുമുട്ടൽ തുടർന്നാൽ ഭരണനിർവഹണത്തെ പല നിലയിലും ബാധിക്കും. ഈ പശ്ചാത്തലത്തിൽ പ്രശ്നപരിഹാര ചർച്ചകളുണ്ടാകണമെന്ന അഭിപ്രായവും ശക്തമാണ്.
ഡിസംബർ അഞ്ച് മുതൽ സഭ വിളിച്ചുചേർക്കാനാണ് മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തിട്ടുള്ളത്. 15 വരെ ചേരാനാണ് ധാരണ. തന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ബിൽ പാസാക്കാൻ സഭാ സമ്മേളനം വിളിക്കാനുള്ള ശുപാർശയോട് ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നും ഉറ്റുനോക്കുന്നു. അദ്ദേഹം 20നേ തിരിച്ചെത്തൂ. നേരത്തേ കർഷകസമരവുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കാൻ നിയമസഭ വിളിക്കാനുള്ള ശുപാർശ ആദ്യം ഗവർണർ നിരസിച്ചിരുന്നു. രണ്ടാമതും അയച്ചപ്പോഴാണ് അംഗീകരിച്ചത്.
സമ്പൂർണ ബഡ്ജറ്റ് പാസാക്കിയാൽ നയപ്രഖ്യാപനത്തിന് പ്രസക്തിയില്ലാതാവും. സർക്കാരിന്റെ നയം പൂർണമായി ബഡ്ജറ്റിൽ ഉൾപ്പെടുത്താനാവില്ല. അത് പുതിയ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഗവർണറെക്കൊണ്ട് ആദ്യമേ അത് വായിപ്പിക്കുന്നതാണ് ഭംഗിയെന്നാണ് വാദങ്ങളുയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |