മുംബയ്: രാഹുൽ ഗാന്ധിയുടെ നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്രയിൽ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയും ഭാഗമായി. ഇന്നലെ രാവിലെ ആറിന് മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ ബാലാപൂരിൽ നിന്ന് തുടങ്ങിയ യാത്ര ഷെഗാവിൽ എത്തിയപ്പോളാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി പങ്കെടുത്തത്. തുഷാറിന്റെ പങ്കാളിത്തംചരിത്രപരമെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു.
ജവഹർ ലാൽ നെഹ്റുന്റെയും മഹാത്മാ ഗാന്ധിയുടെയും കൊച്ചുമക്കളായ ഇരുവരെയും പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരായാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. ഷെഗാവിൽ വച്ച് ഭാരത് ജോഡോ യാത്രയിൽ ചേരുമെന്ന് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ഫോട്ടോ പങ്കു വച്ചുകൊണ്ട് തുഷാർ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഷെഗാവ് തന്റെ ജന്മസ്ഥലമാണ്. ഹൗറ മെയിലിൽ അമ്മ യാത്ര ചെയ്യവെ ഷെഗോൺ സ്റ്രേഷനിൽ എത്തിയപ്പോഴാണ് താൻ ജനിച്ചതെന്നും അദ്ദേഹം കുറിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, ദീപേന്ദർ ഹൂഡ, മിലിന്ദ് ദിയോറ, മണിക് റാവു താക്കറെ തുടങ്ങിയവരും യാത്രയിൽ പങ്കുചേർന്നു.
അണിചേർന്ന് ദീപ്ചന്ദും മോന അംബേഗോങ്കറും
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ഇന്നലെ നടന്ന ഭാരത് ജോഡോ യാത്രയിൽ കാർഗിൽ യുദ്ധ വീരനായ നായക് ദീപ്ചന്ദും ബോളിവുഡ് താരം മോന അംബേഗോങ്കറും ഭാഗമായി. ഹരിയാനയിലെ ഹിസാർ സ്വദേശിയായ നായക് ദീപ്ചന്ദിന് 1999ലെ കാർഗിൽ യുദ്ധത്തിനിടെ ടോലോലിംഗിൽ വച്ച് കൈയും രണ്ട് കാലുകളും നഷ്ടപ്പെട്ടു. അന്തരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് കാർഗിൽ വിജയ് ദിവസ് ദിനത്തിൽ ദ്രാസ് സന്ദർശിപ്പോൾ അദ്ദേഹത്തെ 'കാർഗിൽ യോദ്ധ" എന്ന് വിശേഷിപ്പിച്ചിരുന്നു. നടൻ മോന അംബേഗോങ്കറും ജാഥയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |