കൊച്ചി: പാലാ നിയോജക മണ്ഡലത്തിൽനിന്ന് തന്നെ തിരഞ്ഞെടുത്തത് ചോദ്യംചെയ്‌തുള്ള ഹർജി തള്ളണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പൻ നൽകിയ ഉപഹർജി ഹൈക്കോടതി ജസ്റ്റിസ് സി.ജയചന്ദ്രന്റെ ബെഞ്ച് തള്ളി. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഹർജി നൽകണമെന്നാണ് നിയമം. ഇതനുസരിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്ത് ഹർജി നൽകാനുള്ള സമയം 2021 ജൂൺ 16ന് അവസാനിച്ചിരുന്നു. എന്നാൽ മണ്ഡലത്തിലെ വോട്ടറായ സണ്ണി ജോസഫ് ഹർജി നൽകിയത് 2021 ജൂലായ് 13നാണെന്നും അതിനാൽ നിലനിൽക്കില്ലെന്നുമായിരുന്നു മാണി സി. കാപ്പന്റെ വാദം.
എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇളവ് തിരഞ്ഞെടുപ്പ് ഹർജികൾക്കും ബാധകമാണെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഉപഹർജി തള്ളിയത്. മാണി സി. കാപ്പൻ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ബാദ്ധ്യതകൾ മറച്ചുവച്ചെന്നും മതത്തിന്റെ പേരിൽ വോട്ടുപിടിച്ചെന്നുമാണ് സണ്ണി ജോസഫിന്റെ ഹർജിയിലെ ആരോപണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |