കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായം 56ൽ നിന്ന് 58 ആക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സർക്കാരിന് ശുപാർശ നൽകി. ഹൈക്കോടതിയിൽ നിലവിലുള്ള നാൽപ്പതോളം ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വലിയൊരു വിഭാഗം ജീവനക്കാർ രണ്ടു വർഷത്തിനുള്ളിൽ വിരമിക്കുന്നവരാണ്. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ ഒക്ടോബർ 25നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ശുപാർശ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രവൃത്തിപരിചയമുള്ള ജീവനക്കാർ തുടരുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ശുപാർശയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്തംബർ 24ന് മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ഉൾപ്പെട്ട ഉന്നതതലയോഗം ഹൈക്കോടതിയിലെയും കീഴ്‌ക്കോടതികളിലെയും ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജീവനക്കാരുടെ പെൻഷൻപ്രായം വർദ്ധിപ്പിക്കണമെന്ന ശുപാർശ സർക്കാരിന് നൽകിയത്. മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതലയോഗത്തിലെ നിർദ്ദേശങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ജഡ്‌ജിമാരുടെ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഈ കമ്മിറ്റിയുടെ തീരുമാനംകൂടി കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് സർക്കാരിന് ശുപാർശ നൽകിയത്.
അതേസമയം പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻപ്രായം 60 ആക്കി ഉയർത്തിയ സർക്കാർ തീരുമാനം ഭരണപക്ഷത്തെ യുവജന സംഘടനകളടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |