ഇസ്താംബൂള്‍: വടക്ക് പടിഞ്ഞാറൻ തുർക്കിയിൽ ഭൂചലനം. ഇന്ന് പുലർച്ചെ ഉണ്ടായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. യു എസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡ്യൂസ്സെ പ്രവിശ്യയിലെ ഗോൽയാക്ക ജില്ലയാണെന്ന് തുർക്കി അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ ഡ്യൂസ്സെയിൽ 32 പേർക്കും ഇസ്താംബൂളിൽ ഒരാൾക്കും സമീപ പ്രവിശ്യകളായ ബോലു, സോംഗുൽഡാക്ക് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും പരിക്കേറ്റതായി ആരോഗ്യമന്ത്രി അറിയിച്ചു. പരിഭ്രാന്തനായി കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് ഡ്യൂസ്സെ പ്രദേശവാസികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. 70 ഓളം തുടർചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ നാശനാഷ്ട കണക്കുകൾ പുറത്തുവിട്ടിട്ടില്ല. പരിശോധന തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. ഡ്യൂസ്സെയിൽ 1999ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിട്ടുണ്ട്. അന്ന് 17,000ലധികം പേരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |