സംഭവം തിരു. മെഡിക്കൽ കോളേജിൽ
ഉള്ളൂർ: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മദ്ധ്യവയസ്കൻ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. അടിവയറ്റിൽ ക്ഷതമേറ്റ ന്യൂറോ സർജറി വിഭാഗം സീനിയർ റസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
കൊല്ലം വെളിച്ചക്കാല ടി.ബി ജംഗ്ഷൻ പുതുമനയിൽ ശുഭയാണ് (48)മരിച്ചത്. ഇവരുടെ ഭർത്താവ് സെന്തിൽകുമാറാണ് (53) ഡോക്ടറെ ആക്രമിച്ചത്. ഇയാൾക്കെതിരെ കേസെടുത്ത മെഡിക്കൽ കോളേജ് പൊലീസ് സംസ്കാരച്ചടങ്ങ് കഴിഞ്ഞ് കസ്റ്റഡിയിലെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഭാര്യയുടെ സംസ്കാരത്തിന് പിറകേ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സെന്തിൽകുമാർ കുഴഞ്ഞു വീണു. നെടുങ്ങോലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആശുപത്രി സംരക്ഷണ നിയമം, ഡ്യൂട്ടി തടസ്സപ്പെടുത്തൽ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഈ മാസം ആറിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശുഭയ്ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായി ഇന്നലെ മരണപ്പെടുകയായിരുന്നു. മരണ വിവരം അറിയിച്ചയുടൻ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിത്തിയെന്ന് ഡോക്ടർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ശുഭയുടെ നില ഗുരുതരമാണെന്ന വിവരം ബന്ധുക്കൾ ഭർത്താവിൽ നിന്നു മറച്ചു വച്ചിരുന്നുവത്രെ. മരണവിവരം പെട്ടെന്ന് അറിഞ്ഞതോടെ മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടതാവാം ആക്രമണ കാരണമെന്നാണ് കരുതുന്നത്. ഗൗതം, അനസൂയ എന്നിവർ മക്കളാണ്.
പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ പി.ജി ഡോക്ടർമാർ പ്രകടനം നടത്തി.
വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ അവരുടെ മനോവീര്യം തകർക്കും
- വീണാ ജോർജ്,
ആരോഗ്യ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |