തിരുവനന്തപുരം: ഓട്ടോറിക്ഷകൾ പെട്രോൾ ഇന്ധനത്തിൽ നിന്നും ഇലക്ട്രിക്കിലേക്ക് മാറിയാൽ ദിവസം 900 രൂപ വരെ ലാഭിക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബി സംഘടിപ്പിച്ച ഇ - മൊബിലിറ്റി കോൺക്ലേവ് 'ഇവാട്ട്സ് 22" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിവസം അഞ്ചു ലിറ്റർ ഡീസൽ നിറയ്ക്കുന്ന കാറുടമയ്ക്ക് ഇലക്ട്രിക് വാഹനമാക്കിയാൽ പ്രതിമാസം 12,000 രൂപ വരെ ലാഭിക്കാൻ സാധിക്കും. ഇ - വാഹനങ്ങളിലേക്ക് മാറുമ്പോഴുള്ള സാമ്പത്തികനേട്ടം ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാൽ വലിയ മാറ്റമുണ്ടാക്കാനാകും.
ചാർജിംഗ് സ്റ്റേഷനുകളുടെ കാര്യത്തിൽ സ്വകാര്യ മേഖലയ്ക്കു കൂടുതൽ പങ്കുവഹിക്കാനാകും. റെസ്റ്റോറന്റുകളിൽ ചാർജിംഗ് സംവിധാനം ഒരുക്കുന്നത് യാത്രക്കാർക്കും ഹോട്ടലുടമകൾക്കും ഗുണം ചെയ്യും. സംസ്ഥാനത്ത് 70ലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുമുൾപ്പെടെ വിപുലമായ സൗകര്യമാണുള്ളതെന്നും ഇത് ദേശീയശ്രദ്ധ ആകർഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്കായി വകയിരുത്തിയ 8.2 കോടി രൂപയിൽ അഞ്ചു കോടി കൈമാറിയ ഗതാഗത വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു. വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കെ.എസ്.ഇ.ബിയുടെ ആപ്പായ 'KeMapp" ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ഊർജ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി സി.എം.ഡി ഡോ. രാജൻ ഖോബ്രഗഡെ, ചീഫ് എൻജിനിയർ (റീസ്) ജി.സജീവ്, ഡയറക്ടർ (റീസ്) ആർ.സുകു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |