കൊല്ലങ്കോട്: ട്രാൻസ്ജെൻഡറുകളായ നിലൻ കൃഷ്ണയും (28) അദ്വികയും (22) തെക്കേപാവടി ശെങ്കുന്തർ കല്യാണ മണ്ഡപത്തിൽ ഇന്നലെ വിവാഹിതരായി.
മറ്റുള്ളവരെപ്പോലെ തങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് ഇവർ പറഞ്ഞു. പെണ്ണായി ജനിച്ച് ആണായി മാറിയ ആലപ്പുഴ സ്വദേശി നിലനും ആണായി ജനിച്ച് പെണ്ണായി മാറിയ തിരുവനന്തപുരം സ്വദേശി അദ്വികയും ഫേസ് ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. മെഡിക്കൽ ലാബ് ടെക്നീഷ്യനായ നിലനും ഓപ്പറേഷൻ തിയ്യേറ്റർ ടെക്നീഷ്യനായ അദ്വികയും നേരത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്നവരാണ്. അവിടെ ചൂഷണത്തിനിരയായതാടെയാണ് ഇവരുടെ സംഘടന വഴി കൊല്ലങ്കോട് കുരുവിക്കൂട് മരത്തിന് സമീപമുള്ള ഫിൻ മാർട്ട് സൂപ്പർ മാർക്കറ്റിൽ ജോലിയിൽ പ്രവേശിക്കുന്നത്. വിവാഹിതരാകാൻ പോകുന്നുവെന്ന വിവരമറിയിച്ചതോടെ ആവശ്യമായ സഹായമെല്ലാം കമ്പനി അധികൃതർ നൽകി. ഹിന്ദു ആചാരപ്രകാരം അഗ്നിസാക്ഷിയായി താലിചാർത്തി. കുടുംബാംഗങ്ങളുടെ പിന്തുണയില്ലാതെ നടന്ന ചടങ്ങിന് ഫിൻ മാർട്ട് ഗ്രൂപ്പ് എം.ഡി രജിത, മാനേജർ വൈശാഖ് എന്നിവരാണ് നേതൃത്വം നൽകിയത്. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് സായി രാധ തുടങ്ങിയവർ സന്നിഹിതരായി.
ഭിന്നലിംഗക്കാർ സമൂഹത്തിന്റെ ഭാഗമാണ്. അവരെ ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവാഹത്തിന് സഹായമേകിയത്. സ്ഥാപനത്തിൽ 12 ട്രാൻസ്‌ജെൻഡറുകൾ ജോലി ചെയ്യുന്നുണ്ട്. നിരാലംബരായ സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ തുടങ്ങിയവർക്ക് തണലേകി ജോലിയും സ്വതന്ത്ര ജീവിതവും പ്രദാനം ചെയ്യുകയാണ് ഫിൻമാർട്ടിന്റെ ലക്ഷ്യം.
-കെ.രജിത, എം.ഡി, ഫിൻമാർട്ട്.
ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. അതിന് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രത്തെ സമീപിച്ചു. വിവാഹവേദി ക്ഷേത്രമെന്ന് വെച്ച് ക്ഷണക്കത്തും തയ്യാറാക്കി. എന്നാൽ അവിടെ കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടുദിവസം മുമ്പാണറിഞ്ഞത്.
-നിലൻ കൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |