ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടുന്ന
അറിയിപ്പിന്റെ വിശേഷങ്ങളുമായി മഹേഷ് നാരായണൻ
എന്താണ് അറിയിപ്പ് ?
അധികം കലർപ്പില്ലാതെ ഒരു സിനിമ ചെയ്യണമെന്ന ആലോചനയിലാണ് അറിയിപ്പ് ഉണ്ടാവുന്നത്.ചുറ്റുപാടുകളിൽനിന്ന് ഉണ്ടാവുന്നതാണ് എന്റെ സിനിമകൾ.കൊവിഡ് കാലത്തെ പ്രതിനിധീകരിച്ച് ചെയ്ത സിനിമ. സ്വാതന്ത്ര്യത്തോടെ സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടാവുകയും പലപ്പോഴും അതിന് കഴിയാതെ വരികയും ചെയ്യാറുണ്ട്.കുടിയേറി പാർക്കുന്ന ആളുകളുടെ ജീവിതത്തോട് താത്പര്യമാണ്. കേരളത്തിൽ നിന്ന് ഡൽഹിയിൽ പോയി ജീവിക്കുന്ന ഭർത്താവിന്റെയും ഭാര്യയുടെയും കഥയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ഈ വേഷം അവതരിപ്പിക്കുന്നത്.മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന് പുറത്തേക്ക് കുടിയേറാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ.
എല്ലാ ഭാഷയും സ്വതന്ത്രമായി സംസാരിക്കുമ്പോഴാണ് സിനിമ ഒരു പാൻ ഇന്ത്യനായി മാറുന്നതെന്ന് വിശ്വസിക്കുന്നു. സംഭാഷണങ്ങൾ പകുതി മലയാളവും പകുതി ഹിന്ദിയുമാണ്. അതിനാൽ പൂർണമായി തിയേറ്റർ സിനിമ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. തിയേറ്റർ റിലീസിന് ശേഷമാണ് മുൻപ് എന്റെ സിനിമകൾ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 75 -ാമത് ലൊകാർണോ ചലച്ചിത്രമേളയിൽ രാജ്യാന്തര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്.പതിനേഴു വർഷത്തിനുശേഷം മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ലഭിച്ചു. ലണ്ടൻ, ബുസാൻ ഉൾപ്പെടെ എട്ട് ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. ഇന്ത്യയിൽ ആദ്യ പ്രദർശനം ഇഫിയിൽ ഇന്ത്യൻ പനോരമയിലായിരുന്നു.തിയേറ്ററിൽ റിലീസ് ഉണ്ടാകില്ല. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രാജ്യാന്തര മത്സര വിഭാഗത്തിലാണ് അടുത്ത പ്രദർശനം. അതിനുശേഷം നെറ്റ് ഫ്ക്ളിസിൽ സ്ട്രീം ചെയ്യും. ഓരോ സിനിമയ്ക്കും ഓരോ സ്വഭാവമുണ്ടെന്ന് വിശ്വസിക്കുന്നു.ഈ സിനിമയെ തിരിച്ചറിഞ്ഞ് കുഞ്ചാക്കോ ബോബനും ഷെബിൻ ബക്കറും നിർമാണ പങ്കാളികളായി.
അറിയിപ്പ് കാണുന്നവർക്ക് ഇതിന് പിന്നിലെ അധ്വാനം മനസിലാവില്ല. ഒരു ഗ്ളൗസ് ഫാക്ടറിയെ ചുറ്റിപ്പറ്റിയാണ് കഥ. ഇരുപത് ദിവസത്തെ ചിത്രീകരണം ഫാക്ടറിയിലുണ്ട്. സെറ്റിടാതെ അത് നോർത്ത് ഇന്ത്യയിൽത്തന്നെ വേണം. സിനിമയ്ക്കുവേണ്ടി ഗ്ളൗസ് നിർമിക്കേണ്ടി വന്നു. ഇത്തരം ധാരാളം വെല്ലുവിളികൾ നേരിട്ടു. മൂന്നു സിനിമകൾ സംവിധാനം ചെയ്തപ്പോഴാണ് അറിയിപ്പ് പോലൊരു ചിത്രം ഒരുക്കാൻ ധൈര്യം ലഭിച്ചത്.
സംഘർഷങ്ങളിൽ ആരംഭിച്ച് പിന്നീട് അതിജീവനത്തിലൂടെ കടന്നുപോവുന്ന കഥാപാത്രങ്ങളെ
സിനിമകളിൽ കാണുന്നു?
എന്റെ സിനിമ കാണാൻ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ട്. ഭയങ്കര കനമാണെന്ന് സെൻസർ ബോർഡംഗങ്ങൾ പോലും പറഞ്ഞു. ഓരോരുത്തർക്കും ഓരോ രീതിയാണല്ലോ. ചുറ്റുപാടുകളിൽ കാണുന്നതും അനുഭവിക്കുന്നതുമാകാം അങ്ങനെ സംഭവിക്കുന്നതിന് കാരണം. ആവിഷ്കരിക്കുമ്പോൾ അത് ബോധപൂർവം ചെയ്യുന്നതല്ല. സംഭവിച്ചുപോകുന്നതാണ്. എന്റെ പ്രണയ സിനിമയാണ് സീ യു സൂൺ. പക്ഷേ അതിലും പ്രണയം ഒരു ഇഴ മാത്രമാണ്. ഒരു സിനിമപോലെയാവരുത് മറ്റൊന്ന് എന്ന് ആഗ്രഹിക്കാറുണ്ട്. ഒരേ റൂട്ടിൽത്തന്നെ സഞ്ചരിച്ചാൽ അപകടമാണ്. വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. എന്ന് നിന്റെ മൊയ്തീനും ചാർലിയും കഴിഞ്ഞാണ് ടേക്ക് ഒഫ് വരുന്നത്. മൊയ്തീൻ ഞാൻ എഡിറ്റ് ചെയ്ത സിനിമയാണ്.
മൊയ്തീനും ചാർലിയും പാർവതിയുടെ സൗന്ദര്യം ഉപയോഗിച്ച സിനിമകളായിരുന്നു. ടേക്ക് ഒഫിൽ ഇത്ര ബുദ്ധിമുട്ടിച്ച് പാർവതിയുടെ സൗന്ദര്യം എന്തിന് ഒഴിവാക്കി എന്ന ചോദ്യം കേട്ടു. ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുന്നതാണ് . കുറച്ച് സ്വീകാര്യത വരുത്താൻ കഴിയുമായിരുന്നു. എനിക്ക് വഴങ്ങുന്ന തരത്തിൽ ശ്രമിക്കുന്നുണ്ട്. മാലിക്കിൽ ഒരുപാട്ട് ചെയ്യാൻ ശ്രമിച്ചു.
മലയൻ കുഞ്ഞിന്റെ കഥ തന്നെ സംഘർഷത്തിൽ ഉണ്ടായതാണ്. എ.ആർ. റഹ്മാനെ കൊണ്ടുവന്നത് സംഘർഷത്തിന്റെ പിരിമുറുക്കം കുറയ്ക്കാനും കൂടുതൽ ജനകീയമാക്കാനും നടത്തിയ ശ്രമമാണ്.
സത്യസന്ധമായി പറഞ്ഞാൽ, പാട്ട് വച്ച് സിനിമയുടെ കഥ പറയണമെന്ന് ആഗ്രഹമുള്ള ആളല്ല ഞാൻ. എന്നാൽ പ്രേക്ഷകരെ രസിപ്പിക്കാൻ അതെല്ലാം ആവശ്യമാണ്.തമാശ സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്.
നായകനെ കണ്ടാണോ കഥ എഴുത്ത്?
താരത്തെ മുന്നിൽ കണ്ട് കഥ എഴുതിയിട്ടില്ല. താരം ആവശ്യമാണ് .ടേക്ക് ഒഫ് എന്ന സിനിമ യാഥാർത്ഥ്യമാകാൻ അവസാനം വന്ന ആളാണ് ഫഹദ്. മാലിക്ക് ചെയ്യാൻ സാധിച്ചത് ഫഹദിന്റെ താരമൂല്യമാണ്. താര പരിവേഷമുള്ള സിനിമ എന്ന് ഒരു പരിധിവരെ മാലിക്കിനെ വിശേഷിപ്പിക്കാം. എങ്കിലും അയാൾ ഒരു ദുർബലനായ നായകനാണ്.സീ യു സൂണിൽ ഫഹദ് നിമിത്തമായി വന്നതാണ്. റോഷനും ദർശനുമായിരുന്നു നായകനും നായികയും. അറിയിപ്പിന്റെ കഥ ചാക്കോച്ചനു മുൻപേ ഫഹദിന് അറിയാമായിരുന്നു. പരസ്പരം മനസിലാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് നല്ലതാണ്.
സിനിമയിൽ പല മേഖലകൾ. ആരായിരിക്കും അടുത്ത കൂട്ടുകാരൻ?
സിനിമ ചെയ്യുമ്പോൾ എല്ലാ വഴിയിലൂടെയും കടന്നുപോകണം. സ്വാതന്ത്ര്യത്തോടെ എല്ലാം ചെയ്യാൻ കഴിയണമെന്ന് ചിന്തിക്കാറുണ്ട്. ചില സിനിമകൾക്ക് ഒരുപാട് ആളുകളുടെ പിന്തുണ ആവശ്യമാണ്. മാലിക്കിൽ ചില ദിവസം 850 പേരുണ്ടാവും.ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ളപ്പോൾ 2500 പേരും. സീ യു സൂണിൽ 14 ആളുകൾ. മൊത്തം 43 ആളുകൾ. ഇതിൽനിന്നെല്ലാം പലതും പഠിക്കാൻ ശ്രമിക്കാറുണ്ട്. മലയൻകുഞ്ഞ് പോലെ ഒരു സിനിമയിലൂടെ പെട്ടെന്ന് ഛായാഗ്രാഹകനാവുമെന്ന് കരുതിയില്ല. തിരക്കഥ എഴുതുന്ന സിനിമയുടെ ലൊക്കേഷനിൽ വെറുതേ പോയി ഇരിക്കാൻ താത്പര്യമില്ല. അടുത്തത് പഠിക്കണമെന്നും മനസിലാക്കണമെന്നുമാണ് ആഗ്രഹം. കഥ പറയുന്ന ജോലിയിൽ തന്നെയാണ് ജീവിക്കുന്നത്. സിനിമ മോശമെങ്കിൽ കഥയുടെ കുഴപ്പമാണ്. മുൻപൊക്കെ സാമ്പത്തിക വിജയത്തിനും പ്രേക്ഷക പ്രതികരണത്തിനും കാത്തുനിൽക്കാതെ അടുത്ത സിനിമയിലേക്ക് പോവുന്നതായിരുന്നു എല്ലാവരുടെയും രീതി. ഇന്ന് തന്റെ സിനിമയുടെ ഭാവി എന്താണെന്ന് അറിഞ്ഞാലേ അടുത്തതിലേക്ക് നീങ്ങാൻ കഴിയൂ. അത്രമാത്രം ആളുണ്ട് ഇവിടെ.
പുതിയ അറിയിപ്പുകൾ?
എഴുത്തിലാണ് . കമൽഹാസനുമായി സിനിമ ഉണ്ടാകും. കമൽ സാറിന്റെയാണ് ര ചന.ഹിന്ദി വെബ് സീരിസ് ചെയ്യുന്നുണ്ട്.മലയാള സിനിമയുടെ ഭാഗമാവാനാണ് ഇഷ്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |