ഗുരുവായൂർ : ജാതി വേലിക്കെട്ടിന്റെ ഒരു ചങ്ങലകൂടി പൊട്ടിച്ച്, ഗുരുവായൂർ ക്ഷേത്രത്തിലെ ഇലത്താളം വിഭാഗത്തിൽ തൃശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പ് കലാകാരൻ മൂവാറ്റുപുഴ സ്വദേശി ശ്രീരാജ് ശ്രീധർ എന്നിവരെ നിയമിച്ചു. ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യമായി ഈഴവ വിഭാഗത്തിൽപ്പെട്ട രണ്ടുപേർ ഇലത്താളത്തിലും കൊമ്പുവാദനത്തിലും കലാകാരന്മാരായെത്തും.
ഇവർ ഏകാദശി വിളക്കിന്റെ എഴുന്നള്ളിപ്പുകളിൽ വാദ്യക്കാരായി പങ്കെടുത്തു തുടങ്ങി. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ് രമോജ്. ഇലത്താളത്തിലും കൊമ്പിലും കലാകാരന്മാരുടെ ഒഴിവ് വന്നപ്പോൾ ഇത് ഈഴവർക്കായി റിക്രൂട്ട്‌മെന്റ് ബോർഡ് പരസ്യം ചെയ്തിരുന്നു. അതു പ്രകാരം അപേക്ഷിച്ചവരിൽ രണ്ടു പേരെ കൂടിക്കാഴ്ചയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥിരനിയമനം നടത്തുകയായിരുന്നു. നായർ വിഭാഗത്തിന് വരെയായിരുന്നു ക്ഷേത്രത്തിലെ വാദ്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നത്. ചെണ്ട, തിമില, ഇടയ്ക്ക, ശംഖ് എന്നിവ മാരാർ വിഭാഗക്കാർക്കുള്ളതാണ്. മദ്ദളം, ഇലത്താളം, കൊമ്പ് എന്നിവയിൽ മാത്രമേ നായർ വിഭാഗങ്ങളിലെ കലാകാരന്മാരെ അനുവദിച്ചിരുന്നുള്ളൂ. ഏതാനും മാസം മുമ്പ് ക്ഷേത്രത്തിൽ നാഗസ്വരം വിഭാഗത്തിൽ ദളിത് കലാകാരൻ തൃശൂർ കരിയന്നൂർ സ്വദേശി സതീഷ്‌കുമാറിനെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |