കൊച്ചി:സാങ്കേതിക സർവകലാശാല താത്കാലിക വി.സി നിയമനത്തിൽ ചാൻസലർ കൂടിയായ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. വി.സിയായി ഡോ.സിസ തോമസിനെ ചാൻസലർ കണ്ടെത്തിയത് എങ്ങനെയെന്നും ആരാഞ്ഞു.
ഇത്തരം തർക്കങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിയും സർവകലാശാലയുടെ വിശ്വാസ്യതയുമാണ് ഇതിലൂടെ തകരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചു. ഹർജികളിൽ തിങ്കളാഴ്ച വാദം തുടരും.
വി.സിയെ നിയമിച്ചപ്പോൾ സർക്കാരുമായി കൂടിയാലോച്ചിരുന്നോ, മറ്റ് വി.സിമാർക്കും പ്രോ വൈസ് ചാൻസലർക്കും വി.സിയുടെ ചുമതല നൽകാമായിരുന്നില്ലേ എന്നും ഗവർണറുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ചാൻസലർക്ക് സത്യവാങ്മൂലം നൽകാമെന്നും വ്യക്തമാക്കി.
നിയമനവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിരുന്നെന്നും സർക്കാർ ആദ്യം നിർദ്ദേശിച്ച ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലായിരുന്നെന്നും ഗവർണറുടെ അഭിഭാഷകൻ ബോധിപ്പിച്ചു. പകരം നൽകിയ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉണ്ടായിരുന്നില്ല. പി.വി.സിയുടെ പേര് സർക്കാർ ശുപാർശ ചെയ്തതുമില്ല.
വി.സിയായി പ്രവർത്തിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും നാലായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാനുണ്ടെന്നും ഡോ. സിസ തോമസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ സർട്ടിഫിക്കറ്റുകൾ എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നായിരുന്നു സർവകലാശാലയുടെ വാദം.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസ തോമസിനെ വി.സിയായി ഏകപക്ഷീയമായി ചാൻസലർ നിയമിച്ചെന്നാരോപിച്ച് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വാശിയും വൈരാഗ്യവുമല്ല, പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും ഇരുകൂട്ടരും ആത്മാർത്ഥത കാണിച്ചാൽ ഉടൻ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളൂവെന്നു കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |