കൊല്ലം: കേരള സർവകലാശാലയുടെ ഡിഗ്രി പ്രവേശന നടപടികൾ അനിശ്ചിതമായി നീളുന്നതിൽ ആശങ്ക രേഖപ്പെടുത്തി സെൽഫ് ഫിനാൻസിംഗ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജർമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം. വർഷംതോറും ഭീമമായ അഫിലിയേഷൻ ഫീസ് ഈടാക്കിയിട്ടും സർവകലാശാല സ്വാശ്രയ കോളേജുകളോട് ചിറ്റമ്മ നയമാണ് തുടരുന്നതെന്നും യോഗം വിലയിരുത്തി.
പരീക്ഷാ നടത്തിപ്പിലും സിലബസ് പരിഷ്കരണത്തിലും സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അവധാനതയും ഡിഗ്രി കോഴ്സുകളോട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവമതിപ്പുണ്ടാക്കാൻ ഇടയാക്കുന്നെന്ന വിമർശനവും യോഗത്തിലുയർന്നു. സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ കടുംപിടുത്തം കാണിക്കുമ്പോൾ തന്നെ വാടക കെട്ടിടങ്ങളുടെ പരിമിതികളിൽ ഒരുങ്ങുന്ന യു.ഐ.ടികൾക്ക് യഥേഷ്ടം അനുമതി നൽകുന്നതിലെ വൈരുദ്ധ്യവും യോഗം ചൂണ്ടിക്കാട്ടി.
വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ഡാനിയൽകുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി ഡോ. പി.എ.മാത്യു, പ്രൊഫ. കെ.ശശികുമാർ (ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി), രാമസ്വാമി ചെട്ടിയാർ (കെ.വി.വി.എസ്, അടൂർ), ഫാ.ഡാനിയൽ (മാർ ക്രിസോസ്റ്റം, അടൂർ), ഫാ. ബിന്നി മാനുവൽ (ഡോൺ ബോസ്കോ, കൊട്ടിയം), ഫാ. ടോമി ജോസഫ് (മാർ ഗ്രിഗോറിയോസ് കോളേജ് പുന്നപ്ര, ഫാ.റോബിൻ (കാർമ്മൽ കോളേജ് മുഹമ്മ), മാനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. അൺ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽസ് കൗൺസിൽ പ്രസിഡന്റ് ഡോ. സി. അനിത ശങ്കർ സ്വാഗതവും സെക്രട്ടറി ഡോ. വൈ. ജോയ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |