തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസ് കേസെടുത്തതിൽ ഒന്നാം പ്രതി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ. സഹായമെത്രാൻ ഡോ ആർ ക്രിസ്‌തുദാസ് ആണ് രണ്ടാം പ്രതി. ഇവരെ ഉൾപ്പെടെ അൻപതോളം വൈദികരെയാണ് പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്.
ആർച്ച് ബിഷപ്പും മറ്റ് വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സമരത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. പരാതി ലഭിച്ചത് കൂടാതെ പൊലീസ് സ്വമേധയായും കേസ് എടുത്തിരിക്കുകയാണ്. പ്രതിപ്പട്ടികയിലുള്ള ഒന്ന് മുതൽ പതിനഞ്ച് വരെയുള്ള വൈദികർ സംഘർഷത്തിൽ നേരിട്ട് ഉണ്ടായിരുന്നവരല്ല. എന്നാലിവർ ഗൂഡാലോചന നടത്തുകയും കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. 96 പേരടങ്ങുന്ന പ്രതിപട്ടികയാണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. വധശ്രമം, ഗൂഡാലോചന, കലാപാഹ്വാനം, അന്യായമായി സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെയുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ സമരസമിതിയ്ക്ക് നേതൃത്വം നൽകുന്ന ഫാ. യൂജിൻ പെരേര അടക്കമുള്ള വൈദികരെ പ്രതികളാക്കി സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി നിർമാണത്തിനെതിരെ പ്രതിഷേധിക്കുന്ന സമരസമിതിക്കെതിരെ ഒൻപത് കേസുകളും തുറമുഖനിർമാണം അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ നടപടി. നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾ പ്രതിഷേധക്കാർ തടഞ്ഞതോടെ വിഴിഞ്ഞത്ത് കനത്ത സംഘർഷം ഉടലെടുക്കുകയായിരുന്നു.പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |