കൊച്ചി: സാങ്കേതിക സർവകലാശാലാ വി.സിയുടെ താത്കാലിക ചുമതല ഡോ. സിസ തോമസിനു നൽകിയത് യു.ജി.സിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണെന്നും, ചാൻസലറെന്ന നിലയിൽ താനെടുത്ത തീരുമാനം സർക്കാരിന് ചോദ്യം ചെയ്യാനാവില്ലെന്നും ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, സർക്കാർ നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ ചാൻസലർക്ക് തീരുമാനമെടുക്കാനാവൂ എന്നും, നടപടികൾ നിയമപ്രകാരമല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനാവുമെന്നും സർക്കാരും വിശദീകരിച്ചു. വി.സിയുടെ താത്കാലിക ചുമതല നൽകാനാണെങ്കിലും യോഗ്യത വിലയിരുത്തേണ്ടതുണ്ടെന്നാണ് യു.ജി.സി വാദിച്ചത്.ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി വാദം പൂർത്തിയായതോടെ ,ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നുച്ചക്ക് വിധി പറയാനായി മാറ്റി. സർക്കാരിനു വേണ്ടി എ.ജി കെ. ഗോപാലകൃഷ്‌ണക്കുറുപ്പാണ് ഹാജരായത്. പ്രോ വി.സിയുടെ യോഗ്യതകളെന്തൊക്കെയാണെന്ന് കോടതി ആരാഞ്ഞെങ്കിലും, സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല.
æ സർക്കാർ
ഡിജിറ്റൽ സർവകലാശാല വി.സി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ ശുപാർശ ചെയ്തിരുന്നു. ഇതു രണ്ടും തള്ളി ഗവർണർ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തു.ഡോ. സിസ സീനിയോറിറ്റിയുടെ കാര്യത്തിൽ പത്താം സ്ഥാനത്താണ്.
æ ഗവർണർ
ഡിജിറ്റൽ സർവകലാശാലാ വി.സിയുടെ നിയമനവും സംശയത്തിന്റെ നിഴലിലായതിനാലാണ് ചുമതല നൽകാതിരുന്നത്. സീനിയോറിറ്റിയനുസരിച്ച് നാലാം സ്ഥാനത്തുള്ള ഡോ. സിസ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിനാൽ പരിഗണന നൽകി. താത്കാലിക നിയമനത്തിന് സീനിയോറിറ്റി നോക്കേണ്ടതില്ല.
æ ഡോ. സിസ
തനിക്കു യോഗ്യതയില്ലെന്ന സർക്കാർ നിലപാടു ശരിയല്ല. പ്രോ വി.സി എയ്‌ഡഡ് കോളേജ് അദ്ധ്യാപകനായിരുന്നു. സാങ്കേതിക സർവകലാശാലയിൽ യോഗ്യതയുള്ള പ്രൊഫസർമാരില്ലാത്തതിനാലാണ് തന്നെ നിയമിച്ചത്.
æ യു.ജി.സി
താത്കാലിക വി.സി നിയമനത്തിനും പത്തു വർഷം പ്രൊഫസറായിരിക്കണമെന്ന വ്യവസ്ഥ ബാധകമാണ്. പ്രോ വി.സിക്ക് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനാവില്ല.
æ ഹൈക്കോടതി
തികച്ചും അനാവശ്യമായ തർക്കത്തിനായി ഏറെ സമയമാണ് ചെലവഴിച്ചത്.. വിദ്യാർത്ഥികളുടെ ഭാവിക്കാണ് മുൻതൂക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |