ദോഹ : അവസരങ്ങൾ ഏറെ സൃഷ്ടിച്ചെങ്കിലും ഒരൊറ്റ ഗോൾ മാത്രം നേടാനായ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ മറികടന്ന് മുൻ ചാമ്പ്യന്മാരായ ബ്രസീൽ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തി. അറ്റാക്കിംഗ് മിഡ്ഫീൽഡർ കാസിമെറോ 83-ാം മിനിട്ടിൽ നേടിയ അപ്രതീക്ഷിത ഗോളിനാണ് ബ്രസീലിന്റെ വിജയം. ആദ്യ മത്സരത്തിൽ സെർബിയയെ 2-0ത്തിനാണ് ബ്രസീൽ തോൽപ്പിച്ചിരുന്നത്.
പരിക്കേറ്റ സൂപ്പർ താരം നെയ്മറിനെയും ഡാനിലോയെയും കൂടാതെ ഇറങ്ങിയ ബ്രസീലിനായി റിച്ചാർലിസണും വിനീഷ്യസ് ജൂനിയറും റഫീഞ്ഞയുമൊക്കെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മനക്കരുത്തോടെ പൊരുതിയ സ്വിസ് പ്രതിരോധമാണ് സ്കോർ ലൈൻ 1-0ത്തിൽ നിറുത്തിയത്.
ഇന്നലെ നടന്ന അവസാന മത്സരത്തിൽ 2-0ത്തിന് ഉറുഗ്വേയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിലെത്തി. ബ്രൂണോ ഫെർണാണ്ടസാണ് പോർച്ചുഗലിന്റെ രണ്ട് ഗോളുകളും നേടിയത്
അതേ സമയം ഇന്നലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നുമാത്രം പിറന്നത് 11ഗോളുകളാണ്. ഇതിൽ ആദ്യ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കാമറൂണും യൂറോപ്യൻ ടീമായ സെർബിയയും 3-3ന് സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള ഘാന ഏഷ്യൻ രാജ്യമായ ദക്ഷിണകൊറിയയെ 3-2ന് തോൽപ്പിച്ചു.
ആദ്യ പകുതിയിൽ സാലിസുവും കുഡുസും നേടിയ ഗോളുകൾക്ക് ഘാന മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ചോ ഗ്യു സംഗിന്റെ ഇരട്ടഗോളുകൾക്ക് കൊറിയ സമനിലപിടിച്ച് ഏഴുമിനിട്ട് തികയുംമുന്നേ കുഡുസ് തന്റെ രണ്ടാം ഗോളിലൂടെ ആഫ്രിക്കൻ ടീമിന് വിജയം നൽകി. ഇതോടെ രണ്ട് കളികൾ തോറ്റ കൊറിയയുടെ പുറത്താകൽ ഉറപ്പായി.
വോട്ടെണ്ണലിൽ ലീഡ് നില മാറി മറിയുംപോലെ ഇരു ടീമുകളും മുന്നിലെത്തുകയും തിരികെവാങ്ങുകയും ചെയ്ത മത്സരത്തിലാണ് കാമറൂണും സെർബിയയും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞത്.ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ആവേശകരമായ സമനിലയായിരുന്നു ഇത്.ഇതോടെ ഗ്രൂപ്പ് ജിയിൽ ഓരോ പോയിന്റ് വീതം നേടിയ കാമറൂണും സെർബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്.
സമനില ശിൽപ്പി
ഒരു ഗോളടിച്ചും ഒന്നിന് വഴിയൊരുക്കിയും കാമറൂണിനായി സമനില പിടിച്ചുവാങ്ങിയത് വിൻസന്റ് അബൂബക്കറാണ്.55-ാം മിനിട്ടിൽ മാർട്ടിൻ ഹോംഗലയ്ക്ക് പകരക്കാരനായാണ് അബൂബക്കർ കളത്തിലെത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |