ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായി
കോഴിക്കോട്: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽനിന്ന് സമ്മർദ്ദമുണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. കേസരി വാരികയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹി കെട്ടപ്പോഴാണ് ഗവർണറെന്ന നിലയിൽ തിരുത്താൻ തുടങ്ങിയത്. ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരി വച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിയിച്ചാൽ രാജി വയ്ക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു
സർവകലാശാലകളുടെ സ്വതന്ത്രമായ അധികാരത്തിൽ കൈ കടത്താൻ സർക്കാർ ശ്രമിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. അധികാരത്തിലുള്ളവരെ പിന്തുണക്കുന്നവർ കണ്ണൂർ വൈസ് ചാൻസലറായി വീണ്ടും വരണമെന്ന രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണ്, വി.സി. നിയമനത്തിനായി പത്രപരസ്യമടക്കം നൽകിയ ശേഷം പുനർ നിയമനം നൽകേണ്ടിവന്നത്. ഇതിൽ താൻ ആശങ്കാകുലനാണ്. എന്നാൽ , കോടതി വിധികൾ തനിക്ക് ഏറെ സന്തോഷം നൽകുന്നതാണ്.
സർവകലാശാലകൾ ഭരണ,പ്രതിപക്ഷ മുന്നണികൾക്ക് കേഡറുകളെ ഉണ്ടാക്കുവാനുള്ള ഇടങ്ങളായി മാറുകയാണ്. അതുകൊണ്ടാണ് കേരളത്തിലെ പോലും മിടുക്കരായ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി പുറത്തേക്ക് പോകുന്നത്. ചാൻസലറെന്ന നിലയ്ക്ക് ഏകാധിപതിയെപ്പോലെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ രാഷ്ട്രീയ പ്രേരിതമായ കാര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ സാധിക്കില്ല.
കേരളത്തിലെ മാദ്ധ്യമങ്ങൾ എല്ലാനിലയ്ക്കും മുൻപന്തിയിലാണ്. എന്നാൽ ചിലത് രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇത് പെയിഡ് ന്യൂസിനെക്കാൾ ഭീകരമാണ്.
രാജ്യ താല്പര്യങ്ങൾ മാനിക്കാതെയാണ് ചില മാദ്ധ്യമങ്ങളുടെ പ്രവർത്തനമെന്നും ഗവർണർ പറഞ്ഞു.
ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി പി.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ , ഡോ.എൻ.ആ ർ. മധു, സി.എം.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |