കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താത്കാലിക വി.സിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തിൽ ചാൻസലർ കൂടിയായ ഗവർണറുടെ നടപടിയിൽ തെറ്റില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിയമനത്തിനെതി
രെ സർക്കാർ ഹർജി തള്ളിയത്.
പുതിയ വി.സിയെ കഴിയുമെങ്കിൽ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിയമിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് തങ്ങളുടെ നോമിനികളെ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിയോഗിക്കുമെന്ന് ഗവർണറും യു.ജി.സിയും വ്യക്തമാക്കി. എത്രയും വേഗം വി.സിയെ നിയമിച്ചാൽ താത്കാലിക വി.സിയുടെ കാലാവധി കഴിയുമെന്നും സർക്കാരിന് അതാവും അഭികാമ്യമെന്നും സിംഗിൾബെഞ്ച് പറഞ്ഞു.
വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടർന്നാണ് താത്കാലിക വി.സിയെ നിയമിക്കേണ്ടി വന്നത്.
സർവകലാശാലാ നിയമപ്രകാരം ഇത്തരം സാഹചര്യത്തിൽ പ്രോ വി.സിക്കോ മറ്റേതെങ്കിലും സർവകലാശാലാ വി.സിക്കോ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കോ വി.സിയുടെ താത്കാലിക ചുമതല നൽകണമെന്നിരിക്കെ സർക്കാരിന്റെ ശുപാർശകൾ തള്ളി ഡോ. സിസയ്ക്ക് വി.സിയുടെ ചുമതല നൽകിയത് നിയമപരമല്ലെന്നാണ് സർക്കാർ വാദിച്ചത്.
# യു.ജി.സിയെ കൂട്ടുപിടിച്ച് ഗവർണർ
വി.സിയുടെ ചുമതല ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വി.സി ഡോ. സജി ഗോപിനാഥിനു നൽകാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. ഈ വി.സിയുടെ നിയമനവും സംശയ നിഴലിലാണെന്ന് വിലയിരുത്തി ചാൻസലർ തള്ളി. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാൻ ശുപാർശ നൽകി. യു.ജി.സി മാനദണ്ഡങ്ങൾ കണക്കിലെടുത്ത് ഇതും ഗവർണർ സ്വീകരിച്ചില്ല. വി.സിയുടെ നിയമനം അസാധുവാക്കിയ സാഹചര്യത്തിൽ പ്രോ വി.സിയുടെ കാര്യം സംശയത്തിലായി. യോഗ്യതയുള്ള പ്രൊഫസർമാരുടെ ലിസ്റ്റ് നൽകാൻ ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും പട്ടിക നൽകിയില്ല. പട്ടിക നൽകാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഡയറക്ടറോട് ചുമതല ഏറ്റെടുക്കാൻ നിർദ്ദേശിച്ചെങ്കിലും ഒഴിഞ്ഞുമാറി. തുടർന്നാണ് ഡോ. സിസയെ നിയോഗിച്ചതെന്ന് ഗവർണർ വിശദീകരിച്ചു.
# യോഗ്യതയെ ചോദ്യംചെയ്ത് സർക്കാർ
ഡോ. സിസയ്ക്ക് യോഗ്യതയില്ലെന്നാണ് എ.ജി വാദിച്ചത്. പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെങ്കിൽ നോൺ കേഡർ പ്രൊഫസർ കാലയളവു കൂടി പരിഗണിക്കണം. യോഗ്യതയുള്ള പ്രൊഫസറെ നിയമിക്കാനായിരുന്നെങ്കിൽ പ്രോ വി.സിയെ പരിഗണിക്കാമായിരുന്നെന്നും എ.ജി വാദിച്ചു.
പ്രോ വി.സി അസോ. പ്രൊഫസറാണെന്ന് സിസയുടെ അഭിഭാഷകൻ വ്യക്തമാക്കി. രേഖകളിൽ നിന്ന് ഡോ. സിസയ്ക്ക് യോഗ്യതയുണ്ടെന്നു വ്യക്തമാണ്. സീനിയോറിറ്റിയിൽ ഡോ. സിസ ഒമ്പതാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ചുമതലയേൽക്കാൻ വിസമ്മതിച്ചിരുന്നു. ശേഷിച്ചവർ ഇടുക്കി, വയനാട്, ശ്രീകൃഷ്‌ണപുരം, കോതമംഗലം, കോട്ടയം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്. സർവകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തായതിനാലാണ് ഇവിടെയുള്ള സിസയ്ക്ക് ചുമതല നൽകിയതെന്ന് ഗവർണർ വിശദീകരിച്ചു. ഇതിൽ ഗവർണർക്ക് ദുരുദ്ദേശ്യമോ പക്ഷപാതമോ ഉണ്ടെന്ന് ആരോപണമില്ലെന്ന് ഹൈക്കോടതി വിലിയരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |