തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ബിൽ അവതരിപ്പിക്കാനാണ് ആലോചന. ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന കേരള നിയമസഭാ സമ്മേളനത്തിന് ഗവർണർ നേരത്തേ അനുമതി നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട.
അതേസമയം, ബില്ല് അവതരിപ്പിച്ചാലും ഗവർണർ അംഗീകരിച്ചാൽ മാത്രമേ അത് നിയമമാകുകയുളളൂ. ബില്ല് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിന് നൽകാനാണ് സാദ്ധ്യത. ചാൻസലറുടെ നിയമനം അഞ്ച് വർഷത്തേക്കാണെന്നാണ് ബില്ലിൽ പറയുന്നത്. കാലാവധി കഴിഞ്ഞാൽ ഒരു തവണ പുനർനിയമനം നൽകും. സർവകലാശാലയിലാകും ചാൻസലറുടെ ആസ്ഥാനം. വകുപ്പ് മന്ത്രിമാരായിരിക്കും പ്രോ ചാൻസലർ.
ഗവർണർ പദവി വഹിക്കുന്നയാൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉന്നതമായ അക്കാഡമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള വ്യക്തികള്‍ വരണമെന്നാണ് സർക്കാർ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |