തിരുവനന്തപുരം: സിൽവർലൈൻ സർക്കാർ മരവിപ്പിച്ചതോടെ അങ്കമാലി -എരുമേലി ശബരിപാത യാഥാർത്ഥ്യമാക്കുന്നതിലാവും ഇനി കെ- റെയിലിന്റെ ശ്രദ്ധ. പ്രധാനമന്ത്രിയുടെ ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തി അങ്കമാലി -എരുമേലി ശബരിപാത നിർമ്മിക്കാനൊരുങ്ങുകയാണ് കേന്ദ്രം. പുതിയ സുരക്ഷാ, നിർമ്മാണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിരേഖ പുതുക്കുന്നത് കെ-റെയിലാണ്.
തലശേരി - മൈസൂർ പാതയ്ക്കും നിലമ്പൂർ- നഞ്ചൻകോട് പാതയ്ക്കും സർവേ നടത്താൻ കർണാടകയുടെ അനുമതി നേടിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കാനുള്ള ദൗത്യവും സർക്കാർ കെ-റെയിലിനെ ഏല്പിച്ചിരിക്കുകയാണ്. 27 ലെവൽക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാനുള്ള ചുമതലയും കെ-റെയിലിനുണ്ട്. റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്ന് രൂപീകരിച്ച കമ്പനിയാണ് കെ-റെയിൽ.
1997ൽ പ്രഖ്യാപിച്ചതാണെങ്കിലും, 111കിലോമീറ്റർ ദൈർഘ്യമുള്ള ശബരി പാതയിൽ അങ്കമാലി-കാലടി ഏഴു കി.മീ. റെയിൽപ്പാതയും പെരിയാറിൽ മേൽപ്പാലവും മാത്രമാണ് നിർമ്മിച്ചത്. കാലടി-എരുമേലി 104കിലോമീറ്റർ പാതയാണ് നിർമ്മിക്കാനുള്ളത്. 20വർഷം മുൻപ് 900പേരുടെ ഭൂമിയുടെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. ഇവർക്ക് ഭൂമി വിൽക്കാനോ ഈടുവയ്ക്കാനോ കഴിയുന്നില്ല. ഭൂമി ഏറ്റെടുത്താൽ അവർക്ക് നഷ്ടപരിഹാരം ലഭിക്കുകയും ശേഷിക്കുന്ന ഭൂമിയിലെ കുരുക്കഴിയുകയും ചെയ്യും. ഭൂമി ഏറ്റെടുക്കലിന് 900കോടിയിലേറെ ചെലവുണ്ട്. ചട്ടപ്രകാരം ഭൂമിവിലയുടെ 30% എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകണം. അത് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
പുതിയ എസ്റ്റിമേറ്റ്
3700 കോടിയിലേക്ക്
* 3347.35കോടിയുടെ എസ്റ്റിമേറ്റ് കെ-റെയിലാണ് പുതുക്കുന്നത്. 400 കോടിയെങ്കിലും ചെലവുയരും. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന് സമർപ്പിക്കും
* ചെലവിന്റെ പകുതി വഹിക്കാമെന്നും നിർമ്മാണം കെ-റെയിലിനെ ഏൽപ്പിക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്
* 20% ചെലവുകുറച്ച് എൻജിനിയറിംഗ് പ്രൊക്യുർമെന്റ് കൺസട്രക്‌ഷൻ (ഇ.പി.സി) രീതിയിൽ പാതയാണ് കെ-റെയിലിന്റെ വാഗ്ദാനം
13 കി,മീ ടണൽ
# 111കിലോമീറ്റർ ദൈർഘ്യമുള്ള പാത പലയിടത്തായി 13 കി.മീ. ടണലിലൂടെ കടന്നുപോകും.
#ടണലിൽ മെട്രോയിലേതുപോലെ കോൺക്രീറ്റ് സ്ലാബുകളിട്ട ട്രാക്ക് ആയിരിക്കും
#വൈദ്യുതിക്ക് 25 കിലോവാട്ടിന്റെ ഒരു ലൈനിനു പകരം രണ്ടെണ്ണം സജ്ജമാക്കും
കാൽനൂറ്റാണ്ട് മുമ്പ്
517കോടി
(എസ്റ്റിമേറ്റ്)
1997ൽ----------------517കോടി
2017ൽ----------------2815കോടി
2020ൽ----------------3347കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |