വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടരുതെന്ന് അമേരിക്കയ്ക്ക് ചൈന മുന്നറിയിപ്പ് നൽകിയതായി അമേരിക്കൻ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണിന്റെ റിപ്പോർട്ട്. യു.എസ് കോൺഗ്രസിൽ പെന്റഗൺ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. ഇരു ജനാധിപത്യ രാജ്യങ്ങളും പങ്കാളികളാകുന്നത് ചൈന ആഗ്രഹിക്കുന്നില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകാതിരിക്കാൻ അതിർത്തി സംഘർഷം വളരാതിരിക്കാൻ ചൈന ശ്രമിക്കുന്നു. അതിർത്തിയുടെ സ്ഥിരത സംരക്ഷിക്കാനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മറ്റ് മേഖലകളെ ദോഷകരമായി ബാധിക്കാതിരിക്കാനും 2020 ലെ ഗാൽവാൻ ഏറ്റുമുട്ടലിന്റെ തീവ്രത കുറച്ചുകാണാൻ ചൈനീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഒഫ് ഡിഫൻസിന്റെ (ഡി.ഒ.ഡി) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയെ അമേരിക്കയുമായി കൂടുതൽ അടുപ്പിക്കാൻ കാരണമായേക്കാവുന്ന അതിർത്തി പ്രശ്നങ്ങൾ തടയാനാണ് പി.ആർ.സി (പീപ്പിൾസ് റിപ്പബ്ളിക്ക് ഒഫ് ചൈന) ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള ചൈനയുടെ ബന്ധത്തിൽ ഇടപെടരുതെന്ന് പി.ആർ.സി ഉദ്യോഗസ്ഥർ യു.എസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽ.എ.സി) സ്ഥിതിഗതികളെക്കുറിച്ച് 2020 ഏപ്രിൽ മുതൽ ഇന്ത്യയും ചൈനയും നിരവധി തവണ നയതന്ത്ര, സൈനിക തല യോഗങ്ങൾ നടത്തിയിട്ടുണ്ട്. അതിർത്തിയിലെ സാഹചര്യം സാധാരണഗതിയിലാവാതെ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകില്ലെന്നും അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും ചൈന തകർക്കുകയാണെങ്കിൽ അത് ബന്ധത്തെ കൂടുതൽ ബാധിക്കുമെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
2020 ലെ ഏറ്റുമുട്ടൽ മുതൽ, എൽ.എ.സിയിൽ ചൈന തുടർച്ചയായി സേനാവിന്യാസം നടത്തുകയും അടിസ്ഥാന സൗകര്യ വികസനം തുടരുകയും ചെയ്തു. ബാഹ്യമായ ഭീഷണികളെക്കുറിച്ചുള്ള ധാരണയെ അടിസ്ഥാനമാക്കി, തിയേറ്റർ കമാൻഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സൈനിക പരിഷ്‌കാരങ്ങൾ നടത്തുനത് ചൈന തുടരുന്നതായും റിപ്പോർട്ടിലുണ്ട്.ഇന്ത്യയേയും ചൈനയുടെ മദ്ധ്യേഷ്യൻ അതിർത്തിയിലെ തീവ്രവാദ വിരുദ്ധ ദൗത്യങ്ങളെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ഭൂമിശാസ്ത്രപരമായി ചൈനയിലെ ഏറ്റവും വലിയ തിയേറ്റർ കമാൻഡായ വെസ്റ്റേൺ തിയറ്റർ കമാൻഡിനാണ് ഇന്ത്യയുമായുള്ള സംഘർഷത്തിനും പടിഞ്ഞാറൻ ചൈനയിലെ തീവ്രവാദ ഭീഷണികൾക്കും മറുപടി നൽകുന്നതിനുള്ള ഉത്തരവാദിത്തം. വെസ്റ്റേൺ തിയറ്റർ കമാൻഡിനുള്ളിൽ സ്ഥിതി ചെയ്യുന്ന പി.എൽ.എ യൂണിറ്റുകളിൽ 76ഉം 77ഉം ഗ്രൂപ്പ് ആർമികളും സിൻജിയാങ്, സിസാങ് മിലിട്ടറി ഡിസ്ട്രിക്കുകൾക്ക് കീഴിലുള്ള കരസേനയും മൂന്ന് പി.എൽ.എ.എ.എഫ് ബേസുകളും ഒരു ഗതാഗത വിഭാഗവും ഫ്ളയിംഗ് അക്കാദമിയും ഒരു പി.എൽ.എആർ.എഫ് ബേസും ഉൾപ്പെടുന്നു. ആന്തരിക സുരക്ഷാ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ പി.എ.പി യൂണിറ്റുകളും വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ നിയന്ത്രണത്തിലായിരിക്കും.
ചൈനയിൽ, വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഉയർന്ന ഭീഷണിയുള്ള സിൻജിയാങ്, പ്രത്യേകിച്ച് സിൻജിയാങ്ങിലെ ഉയ്ഗൂർ ജനങ്ങൾക്കിടയിലും ടിബറ്റ് സ്വയംഭരണ പ്രദേശങ്ങളിലുമാണ് വെസ്റ്റേൺ തിയറ്റർ കമാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പെന്റഗൺ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |