കീവ്: ബഖ്‌മട്ടിന് സമീപമുള്ള രണ്ട് യുക്രെയിൻ ഗ്രാമങ്ങൾ പിടിച്ചെടുത്തെന്ന അവകാശവുമായി റഷ്യ. ഡൊണെസ്ക് പ്രദേശത്ത് നടത്തിയ ആക്രമണങ്ങൾക്ക് ശേഷം റഷ്യൻ സൈന്യം പെർഷെ ട്രാവ്നിയയുടെയും ബിലോഗോറിവ്‌കയുടെയും വാസസ്ഥലങ്ങൾ പൂർണ്ണമായും മോചിപ്പിച്ചെന്ന റിപ്പോർട്ടുകളാണ് വരുന്നത്. അതേസമയം റഷ്യൻ സേന അവകാശപ്പെടുന്നതു പോലെയുള്ള മുന്നേറ്രം ഉണ്ടാകില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.
ഡോൺബാസ് മേഖലയിലും ഖാർക്കീവിലും റഷ്യൻ സൈന്യം മുന്നേറാൻ ശ്രമിക്കുന്നുണ്ട്. സ്ഥിതി ബുദ്ധിമുട്ടാണെന്നും സെലൻസ്കി പറഞ്ഞു.അവർ ഇപ്പോഴും ആസൂത്രണം നടത്തുകയും ഡൊണെസ്ക് മേഖലയിൽ മുന്നേറാനും ലുഹാൻസ് മേഖലയിൽ കാലുറപ്പിക്കാനും ഖാർകീവ് മേഖലയിലേക്ക് നീങ്ങാനും ശ്രമിക്കുന്നു. വരുംദിവസങ്ങളിൽ റഷ്യ യുക്രെയിനിൽ മിസൈൽ ആക്രമണം നടത്തുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് പുതിയ പരാമർശം. അതുപ്രകാരം യുക്രെയിൻ ജനതയ്ക്കു അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. അതിനിടെ നാറ്റോ സഖ്യകക്ഷികൾ കൂടുതൽ ആയുധങ്ങളും വൈദ്യുതിയും മറ്റും പുനഃസ്ഥാപിക്കാനുള്ള ഉപകരണങ്ങളും വാഗ്ദാനം ചെയ്തു.
യുക്രെയിൻ വനിതകളെ റഷ്യൻ സൈന്യം പീഡിപ്പിക്കുന്നു
റഷ്യൻ സൈന്യം യുക്രെയിന സ്ത്രീകൾക്കു നേരെ പീഡനങ്ങൾ നടത്തുന്നെന്നും അതിന് റഷ്യൻ സൈനികരുടെ ഭാര്യമാരുടെ പിന്തണയുണ്ടെന്നുമുള്ള ആരോപണങ്ങളുമായി യുക്രെയിൻ പ്രസ്ഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ ഭാര്യ ഒലീന സെലൻസ്ക. സംഘട്ടനങ്ങൾക്കിടയിലെ പീഡനാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടി നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു സെലൻസ്ക. യുദ്ധകാലത്ത് യുക്രെയിൻ വനിതകൾക്കു നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് അവർ സംസാരിച്ചു. ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ക്രൂരമായ മാർഗമാണ് പീഡനം. ആർക്കും സുരക്ഷിതത്വം തോന്നുന്നില്ല. ഇതൊരു യുദ്ധക്കുറ്റമായി കാണണമെന്നും ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |