ചേർത്തല: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ താനും തുഷാറും മത്സരിക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് കേസിന് പിന്നിലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതിയുടെ ഉത്തരവ് പ്രകാരം മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
'കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ച് നേടിയതാണ്. ആത്മഹത്യയെന്ന് കണ്ടെത്തി റഫർ ചെയ്ത കേസാണിത്. എന്നെയും തുഷാറിനെയും എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ നിന്ന് മാറ്റി നിറുത്താൻ ഗൂഢ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർ ഇതിന് പിന്നിലുണ്ട്. യോഗം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണ് ഇപ്പോഴത്തെ പരാതി. ക്രിമിനൽ കേസ് പ്രതികൾ യോഗത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്നത് വിലക്കണമെന്ന് കാട്ടി കോടതിയിൽ സമർപ്പിച്ച സ്കീം സ്യൂട്ടിന് പിന്നിലുള്ളത് യോഗ നേതൃത്വത്തെ എതിർക്കുന്നവരാണ്. കേസിൽപ്പെടുത്തി എന്നെയും തുഷാറിനേയും മാറ്റി നിറുത്താമെന്ന ഇവരുടെ ചിന്ത മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. മഹേശൻ എഴുതിവച്ച 32 പേജുള്ള കത്തിൽ ആത്മഹത്യ പ്രേരണയില്ല. മാവേലിക്കരയിൽ നടന്ന മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് തെളിവുകൾ നിരത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് മഹേശൻ ആത്മഹത്യ ചെയ്തത്. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞവരാണ് പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. ഇതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ട്. ഏത് അന്വേഷണം വന്നാലും എനിക്ക് ഭയമില്ല. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ട ആളാണ് ഞാൻ. മഹേശന്റെ കുടുംബം കേസുമായി മുന്നോട്ടുപോകുന്നതിൽ എനിക്കെതിരെ പ്രവർത്തിക്കുന്നവരുടെ പ്രേരണയും ഇടപെടലുമുണ്ട്. മുൻപും എന്നെ കേസുകളിൽപ്പെടുത്താൻ ഗൂഢനീക്കം നടത്തിയിട്ടുണ്ട്. ഇവയെല്ലാം തരണം ചെയ്താണ് ഇതുവരെ എത്തിയത്. പണത്തിന്റെ ഹുങ്കാണ് കേസിനു പിന്നിലുള്ളത്"- വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |