തിരുവനന്തപുരം: ലാത്‌വിയൻ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് പ്രതികൾ.
ഇവർക്കെതിരെ പൊലീസ് ചുമത്തിയ കൊലപാതകം, മരണ കാരണമായേക്കാവുന്ന പീഡനം, കൂട്ട ബലാത്സംഗം, തെളിവ് നശിപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, മയക്കു മരുന്ന് നൽകൽ എന്നീ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.
2018 ഫെബ്രുവരി മൂന്നിനാണ് അയർലൻഡിൽ നിന്ന് സഹോദരിയോടൊപ്പം യുവതി കേരളത്തിൽ എത്തിയത്. പോത്തൻകോട് അരുവിക്കോണത്തെ ഒരു ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ വിഷാദ രോഗ ചികിത്സയ്ക്കിടെ മാർച്ച് 13ന് കാണാതായി. മൃതദേഹം ഏപ്രിൽ 20ന് കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വളളിപ്പടർപ്പുകൾക്കിടയിൽ തൂങ്ങികിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്.
ആയുർവേദ കേന്ദ്രത്തിൽ നിന്ന് ഓട്ടോയിൽ കോവളത്ത് എത്തിയ യുവതിയെ കഞ്ചാവ് ബീഡി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികൾ പീഡിപ്പിച്ച് കൊലപ്പെടുത്തി വള്ളിപടർപ്പുകൾക്കിടയിൽ തൂക്കിയിട്ടു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. മോഹൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |