മലയിൻകീഴ്: കെട്ടുക്കഥകളെ ചരിത്ര സംഭവങ്ങളാക്കി മാറ്റാൻ ഗൂഢശ്രമം നടക്കുന്നതായും ചരിത്ര സ്മാരകത്തിന്റെ പേരുപോലും മാറ്റാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഊരൂട്ടമ്പലം ഗവ. യു.പിസ്കൂളിനെ മഹാത്മ അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രവേശന സമരം എന്നതിനപ്പുറം ചരിത്രത്തിന്റെ ദിശതന്നെ തിരിച്ചുവിട്ട സംഭവമായിരുന്നു അയ്യങ്കാളിയുടെയും പഞ്ചമിയുടെയും വരവിലൂടെ ഉണ്ടായത്. ചരിത്രത്തിന്റെ അത്യാഗാതമായ ഇരുട്ടിലേക്ക് തള്ളപ്പെട്ട ഒരു ജനതയുടെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയതിന്റെ പ്രതീകമായാണ് അയ്യങ്കാളി സ്കൂളിലെത്തിയത്.
അധഃസ്ഥിതർ എന്ന് മുദ്രകുത്തപ്പെട്ടവരോടുള്ള പക കാരണം അവർ പ്രവേശിച്ച സ്കൂൾ ചാരമാക്കി. എന്നാൽ തീയിട്ടവരെ ഇന്ന് ആരും ഓർക്കുന്നില്ല. അടിച്ചമർത്തിയിട്ടും വർദ്ധിത വീര്യത്തോടെയുള്ള സാമൂഹ്യമുന്നേറ്റങ്ങളാണ് തുടർന്നുണ്ടായത്. അയ്യാങ്കാളിയും പഞ്ചമിയും ചരിത്രത്തിലേക്ക് നടന്നുകയറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.ബി.സതീഷ് എം.എൽ.എ സ്വാഗതം പറഞ്ഞു. ഡി.സുരേഷ് കുമാർ, എസ്.കെ.പ്രീജ, എ.സുരേഷ് കുമാർ, എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |