പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് ഓൺലൈൻ മുഖേനെ സന്നിധാനത്ത് താമസസൗകര്യം ബുക്ക് ചെയ്യാം. ഡോണർ ഹൗസിലെ മുറികളും ഗസ്റ്റ് ഹൗസിലെ മുറികളുമാണ് ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുന്നത്. ആകെയുള്ള 650 മുറികളിൽ 104 മുറികളാണ് ഓൺലൈൻ ബുക്കിംഗിനായി അനുവദിച്ചിരിക്കുന്നത്. ദേവസ്വം ബോർഡ് വെബ്‌സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യാനാകുന്നത്.
ശബരിമല ഗസ്റ്റ്ഹൗസിലെ രണ്ട് കിടക്കകളടങ്ങുന്ന സാധാരണ മുറിക്ക് 12 മണിക്കൂറിന് 1,000 രൂപയും 24 മണിക്കൂറിന് 2,000 രൂപയുമാണ് ഈടാക്കുന്നത്. കൂട്ടമായെത്തുന്ന ഭക്തർക്ക് തങ്ങുവാനായി ഡോർമിറ്ററി സംവിധാനവും വിനിയോഗിക്കാവുന്നതാണ്. 12 മണിക്കൂറിന് 250 രൂപയും 16 മണിക്കൂറിന് 350 രൂപയുമാണ് നിരക്ക്. കൂടാതെ പാണ്ടിത്താവളം, താഴെ തിരുമുറ്റം, പമ്പ മണപ്പുറം എന്നിവിടങ്ങളിൽ വിരിഷെഡ് സൗകര്യവും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്.
അതേ സമയം ശബരിമല- മാളികപ്പുറം ക്ഷേത്രങ്ങളിലേയ്ക്കുള്ള മേൽശാന്തിമാരുടെ നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന രണ്ടംഗ ദേവസ്വം ബെഞ്ചാണ് കേസിൽ വാദംകേട്ടത്. കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണർക്ക് മാത്രമേ ശബരിമല- മാളികപ്പുറം മേൽശാന്തി നിയമനത്തിന് അപേക്ഷിക്കാനാകൂ എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് പരിഗണിച്ചന്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |