തിരുവനന്തപുരം: എഴുപതുകളിൽ കൊച്ചുപ്രേമൻ നാടകരംഗത്ത് തിളങ്ങിനിൽക്കുന്ന കാലത്ത് അഭിനയിക്കുന്ന നാടക സമിതിയിൽ വേറൊരു പ്രേമൻ കൂടിയുണ്ടായിരുന്നു. കൊച്ചുപ്രമേന്റെ അടുത്ത സുഹൃത്തായിരുന്ന രണ്ടാമത്തെ പ്രേമൻ. ഒരിക്കൽ മലബാർ ഭാഗത്ത് നടന്ന നാടകത്തിന് ശേഷം പത്രങ്ങളിൽ നാടകത്തെപ്പറ്റിയുള്ള വാർത്ത വന്നു. ഇതിൽ പ്രേമന്റെ അഭിനയത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു. രണ്ട് പ്രേമന്മാരിൽ ഏത് പ്രേമനെപ്പറ്റിയാണ് പത്രങ്ങളിലുള്ളതെന്ന് വായനക്കാർക്കോ പ്രേമന്മാർക്കോ മനസിലായില്ല. അത് പിന്നീട് വഴക്കായി. എന്നെപ്പറ്റിയാണ് കുറിപ്പെന്ന് ഇരു പ്രേമന്മാരും വാദിച്ചു. ആ വഴക്കിനൊടുവിൽ അടുത്തദിവസം മുതൽ രൂപത്തിൽ വലിയവനായ പ്രേമനെ വലിയ പ്രേമനെന്നും ചെറിയ പ്രേമനായ എന്നെ കൊച്ചുപ്രേമനെന്നും ഉത്സവപ്പറമ്പുകളിൽ അനൗൺസ്‌മെന്റ് ചെയ്യണമെന്ന് കൊച്ചുപ്രേമൻ നിർദ്ദേശിച്ചു. പിന്നീട് അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിലെ രാശിയായി മാറുകയായിരുന്നു കൊച്ചു പ്രേമനെന്ന പേര്. ഏഴ് നിറങ്ങൾ എന്ന സിനിമയിലേയ്‌ക്ക് ക്ഷണിച്ചപ്പോൾ വെളുപ്പിന് സൈക്കിൾ വാടകയ്‌ക്കെടുത്ത് മുന്നിലിരുത്തി കിലോമീറ്ററുകൾക്കപ്പുറമുള്ള നക്ഷത്രഹോട്ടലിലേയ്‌ക്ക് കൊച്ചുപ്രേമനെ കൊണ്ടുപോയത് അകാലത്തിൽ പൊലിഞ്ഞ വലിയ പ്രേമനായിരുന്നു.
ജേസി വഴി സിനിമയിലേയ്‌ക്ക്
തിരുവനന്തപുരം കോട്ടയ്‌ക്കകത്തെ കാർത്തികതിരുനാൾ തിയേറ്ററിൽ കൊച്ചുപ്രേമൻ അഭിനയിക്കുന്ന നാടകം നടക്കുമ്പോൾ സംവിധായകൻ ജേസി അത് കാണാനിടയായി. നാടകം കഴിഞ്ഞിറങ്ങിയപ്പോൾ അദ്ദേഹം ഗ്രീൻ റൂമിലെത്തി നേരിൽ കണ്ടു. 'നാടകം എനിക്കിഷ്‌ടമായി,അഭിനയവും. അടുത്തു തന്നെ ഞാനൊരു സിനിമ ചെയ്യുന്നുണ്ട്. അഭിനയിക്കാൻ താത്പര്യമുണ്ടോ?' ജേസി ചോദിച്ചു. സമ്മതം എന്ന് പറഞ്ഞതും അദ്ദേഹം കൊച്ചുപ്രേമനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വാങ്ങി. ഒരുവർഷത്തിനു ശേഷം അപ്രതീക്ഷിതമായൊരു ഫോൺ കോൾ പരിസരത്തുള്ള വീട്ടിൽ വന്നു. 'ഏഴ് നിറങ്ങൾ’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണമായിരുന്നു അത്. അന്നത്തെ സൂപ്പർ താരങ്ങളായ വിധുബാലയും ജോസുമായിരുന്നു നായികാനായകന്മാർ. തൊട്ടടുത്ത സിനിമയിൽ അഭിനയിക്കാനും ജേസി വിളിച്ചെങ്കിലും ഷൂട്ട് മദ്രാസിലായതിനാൽ പോകാൻ വീട്ടുകാർ അനുവദിച്ചില്ല. വീണ്ടും നാടകത്തിലേയ്‌ക്ക് തിരിഞ്ഞ പ്രേമൻ പതിനേഴ് വർഷത്തിന് ശേഷം രാജസേനന്റെ ദില്ലിവാലാ രാജകുമാരനിലൂടെയാണ് സിനിമാ രംഗത്തേയ്‌ക്ക് സജീവമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |