കൊച്ചി: ആരാധനാലയങ്ങളിലും ബസുകളിലും തിക്കുംതിരക്കുമുണ്ടാക്കി മാലപൊട്ടിക്കുന്ന തിരുട്ടുസംഘത്തിലെ നാല് സ്ത്രീകൾ പൊലീസ് പിടിയിലായി. തമിഴ്‌നാട് കടലൂർ സ്വദേശികളും ബന്ധുക്കളുമായ സന്ധ്യ (വിശാല), അംബിക, അനിത, ലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. കലൂർ സെന്റ് ആന്റണീസ് പള്ളിയിലെത്തിയ പള്ളുരുത്തി സ്വദേശി ആനിയുടെ (55) നാല് പവന്റെ മാല കവർന്ന കേസിലാണ് അറസ്‌റ്റ്.
കഴിഞ്ഞമാസം 22നായിരുന്നു മോഷണം. പള്ളിയിൽ പ്രാർത്ഥിക്കുകയായിരുന്ന ആനിയുടെ ചുറ്റുംകൂടി തിരക്കുണ്ടാക്കി മാല മുറിച്ചെടുത്ത് മുങ്ങുകയായിരുന്നു. മാല കാണാതായതോടെ ആനി പള്ളിപ്പരിസരത്തെല്ലാം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, പാലാരിവട്ടം പൊലീസിന് സമീപിക്കുകയായിരുന്നു.
സി.സി.ടിവിയിൽ ആനിയുടെ സമീപം നാല് സ്ത്രീകളെ കണ്ടതാണ് അന്വേഷണത്തിന് സഹായകമായത്. ഇവർ തമ്മനത്തെ വാടകവീട്ടിൽ തുണിവ്യാപാരികളെന്ന വ്യാജേന താമസിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസം നാലുപേരും പള്ളിയിൽ വീണ്ടുമെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ മോഷണം സമ്മതിക്കുകയായിരുന്നു.
മാല തമിഴ്‌നാട്ടിൽ വിറ്റ് പണമാക്കിയെന്നാണ് മൊഴി. ഇതിൽ 40,000 രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |