തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ ഭേദഗതി ബിൽ നാളെ നിയമസഭയിലവതരിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലാണ് ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതെങ്കിലും,
അദ്ദേഹം ചുമതലപ്പെടുത്തിയത് പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ബിൽ അവതരിപ്പിക്കുമെന്ന സൂചനയുണ്ട്. ബില്ലിനെ എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാലിത്, ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ പിന്തുണയ്ക്കുന്ന തരത്തിലാവരുതെതെന്നാണ് ഇന്നലെ രാവിലെ ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിലെ ധാരണ. യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാകാതെ നോക്കണം. ഇല്ലെങ്കിൽ സഭയിൽ രാഷ്ട്രീയമായി പ്രതിരോധത്തിലാവുമെന്ന് യോഗം വിലയിരുത്തി.
സർവകലാശാലകളിലെ ആർ.എസ്.എസ് വത്കരണം പോലെ അപകടകരമാണ് മാർക്സിസ്റ്റ്വത്കരണവുമെന്ന നിലപാടാകും നിയമസഭയിൽ പ്രതിപക്ഷം സ്വീകരിക്കുക. ഗവർണറുടെ സമീപനങ്ങളോട് കടുത്ത വിയോജിപ്പുള്ള മുസ്ലിം ലീഗിന്, ബിൽ ചർച്ചയിലെ നിലപാടുകൾ ഗവർണർക്ക് അനുകൂലമാകരുതെന്ന നിർബന്ധമുണ്ട്.നിയമസഭയിൽ പ്രതിപക്ഷം നോട്ടീസ് നൽകുന്ന അടിയന്തര പ്രമേയങ്ങൾ മുൻകൂട്ടി കക്ഷി നേതാക്കളെയെെല്ലാം ധരിപ്പിക്കണമെന്ന് ഇന്നലെ നിയമസഭാകക്ഷി യോഗത്തിൽ ലീഗിലെ കെ.പി.എ. മജീദ് ഉന്നയിച്ച നിർദ്ദേശം അംഗീകരിച്ചു.
സമ്മേളനം 13 വരെ
ഈ മാസം 15 വരെ നിശ്ചയിച്ച നിയമസഭാ സമ്മേളനം 13ന് അവസാനിപ്പിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗത്തിൽ ധാരണയായി. അത് കഴിഞ്ഞ് സമ്മേളനം പൂർണമായി അവസാനിപ്പിക്കണോയെന്നതിൽ 13ന് ശേഷം ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഗവർണറുടെ നയപ്രഖ്യാപനമൊഴിവാക്കി, നടപ്പ് സമ്മേളനം
ജനുവരിയിലും തുടരാനും ജനുവരി അവസാനം ബഡ്ജറ്റ് അവതരിപ്പിക്കാനും ആലോചനയുണ്ട്.
വില്പന നികുതി ഭേദഗതി
ബില്ലിൽ അനിശ്ചിതത്വം
മദ്യത്തിന്റെ വില ഉയർത്താൻ വില്പന നികുതിയിൽ നാല് ശതമാനം വർദ്ധന വരുത്തുന്നതിനുള്ള ഭേദഗതി ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, അത് സഭയിൽ അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഗവർണർ അനുമതി നൽകിയാൽ അടുത്ത ദിവസങ്ങളിൽ ബിൽ കൊണ്ടുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |