കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ചതിന് മോഹൻലാലിനെതിരായ കേസിൽ താരം നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വെച്ചതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ സാധാരണക്കാരനാണ് ഇത്തരത്തിൽ ആനക്കൊമ്പ് കൈവശം വെയ്ക്കുന്നതെങ്കിൽ ഇളവ് അനുവദിക്കുമോ എന്ന് കോടതി സർക്കാർ നിലപാടിനെ ചോദ്യം ചെയ്തു. കേസിൽ പ്രതിയായതിന് ശേഷമാണ് താരത്തിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സാധാരണക്കാരനായിരുന്നു ഈ സ്ഥാനത്തെങ്കിൽ എപ്പോഴെ ജയിലിനുള്ളിലായേനെ എന്നും കോടതി പറഞ്ഞു.
എന്നാൽ ചരിഞ്ഞ ആനയുടെ കൊമ്പ് കൈവശം വെച്ചതിനാൽ തന്നെ വൈൽഡ് ലൈഫ് ആക്ടിന്റെ ലംഘനമായി കേസിനെ പരിഗണിക്കാനാകില്ല എന്ന് മോഹൻലാലിനായി അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ ഹർജി തള്ളിയതിനെ തുടർന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. രണ്ടു ജോഡി ആനക്കൊമ്പുകൾ 2011 ഡിസംബർ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂൺ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |