കൊച്ചി: കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവനന്തപുരം ലാ അക്കാഡമി വിദ്യാർത്ഥിയുമായ ബുഷർ ജംഹറിനെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ബുഷറിനെ മോചിപ്പിക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നാണ് ബുഷറിനെ കാപ്പ ചുമത്തി ജയിലിലടച്ചതെന്ന് ആരോപിച്ച് അമ്മ കോഴിക്കോട് പെരിങ്ങളം സ്വദേശി ജഷീല നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കഴിഞ്ഞ ജൂൺ 27നാണ് ബുഷറിനെ അറസ്റ്റ് ചെയ്തത്. പത്തിലേറെ കേസുകളിൽ പ്രതിയായതിനാലാണ് കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ നടപടിയെടുത്തതെന്ന് പൊലീസ് റിപ്പോർട്ടും നൽകിയിരുന്നു.
അമ്മയുടെ ഹർജി അനുവദിച്ച ഡിവിഷൻ ബെഞ്ച് മറ്റു കേസുകളിൽ കസ്റ്റഡി ആവശ്യമില്ലെങ്കിൽ ബുഷറിനെ മോചിപ്പിക്കാൻ ഇന്നലെ ഉത്തരവിൽ വ്യക്തമാക്കി. ബുഷറിന്റെ മോചനത്തിന് ജയിലിൽ ഹാജരാക്കാനായി വിധിയുടെ സംക്ഷിപ്ത രൂപമാണ് കോടതി പുറപ്പെടുവിച്ചത്. വിശദമായ വിധി ന്യായം പിന്നീടു നൽകും.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |