തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ബിൽ നിയമമായാൽ, മുഖ്യമന്ത്രിയും മൂന്ന് വകുപ്പ് മന്ത്രിമാരും സ്വകാര്യ വ്യക്തിയായ ചാൻസലറുടെ ഉത്തരവ് അനുസരിക്കേണ്ടി വരും. ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.
ഡിജിറ്റൽ, ഫിഷറീസ്, കാർഷികം, വെറ്ററിനറി സർവകലാശാലകളുടെ നിയമ പ്രകാരം ചാൻസലറുടെ രേഖാമൂലമുള്ള ഉത്തരവുകൾ അനുസരിക്കാൻ പ്രോ-ചാൻസലർ ബാദ്ധ്യസ്ഥനാണ്. മന്ത്രിസഭയുടെ നിയമനാധികാരിയായ ഗവർണർ ചാൻസലറായിരിക്കുമ്പോൾ ഇതിൽ കുഴപ്പമില്ലെങ്കിലും, സ്വകാര്യ വ്യക്തിയാവുമ്പോൾ
ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാവും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയോട് മാത്രമാണ് കൂട്ടുത്തരവാദിത്വം.
ഡിജിറ്റൽ സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഫിഷറീസിൽ മന്ത്രി വി. അബ്ദു റഹിമാൻ, വെറ്ററിനറിയിൽ മന്ത്രി ജെ. ചിഞ്ചുറാണി, കാർഷികത്തിൽ മന്ത്രി പി. പ്രസാദ് എന്നിവരാണ് പ്രോ-വി.സിമാർ. ചാൻസലറായി നിയമിക്കപ്പെടുന്നയാളുടെ രേഖാമൂലമുള്ള ഉത്തരവുകൾ അനുസരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ബാദ്ധ്യസ്ഥരാവും. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിക്ക് ഇടയാക്കും. കോടതികളുടെയോ ഗവർണറുടെയോ അല്ലാത്ത ഉത്തരവുകൾ മന്ത്രിസഭാംഗങ്ങൾ അനുസരിക്കുന്നത് നിയമവിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാവും. സർവകലാശാലകളിലെ ചടങ്ങുകളിൽ പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്കും മുകളിലായിരിക്കും ചാൻസലർ.
യു.ജി.സിക്കും കോടതി
വിധിക്കും വിരുദ്ധം
#വൈസ് ചാൻസലറുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്കും ഹൈക്കോടതി ഉത്തരവിനുമെതിരാണ്. വി.സിക്കൊപ്പം കാലാവധി തീരുന്ന വ്യവസ്ഥയിലാണ് പി.വി.സിയുടെ നിയമനം.
#ഒരു ദിവസത്തേക്കാണെങ്കിലും യോഗ്യതയില്ലാത്തവർക്ക് വി.സിയുടെ ചുമതല നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. വി.സിയുടെ ശുപാർശയിൽ സിൻഡിക്കേറ്റ് നിയമിക്കുന്ന പി.വി.സിക്ക് യു.ജി.സി നിർദ്ദേശിക്കുന്ന യോഗ്യതകളുണ്ടാവണമെന്നില്ല.
ചാൻസലറെ മാറ്റൽ
ബിൽ ഇന്ന് സഭയിൽ
■എ.ജിയെ വിളിച്ചു വരുത്തണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നതിനുളള
സർവകലാശാലാ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.
ബില്ലിൽ ഒട്ടനവധി നിയമ പ്രശ്നങ്ങൾ അടങ്ങിയിരിക്കുന്നതിനാലും, പൊതുജനങ്ങളിലും നിയമസഭാ സാമാജികരിലും നിരവധി സംശയങ്ങളുള്ളതിനാലും സഭയിലേക്ക് അഡ്വക്കേറ്റ് ജനറലിനെ വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗം പി.സി. വിഷ്ണുനാഥ് സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി.14 സർവകലാശാലകളുടെ ഭരണ നിർവഹണവുമായി ബന്ധപ്പെട്ട സമഗ്ര മാറ്റത്തിന് നിദാനമാകുന്ന നിയമനിർമാണത്തിൽ ഒട്ടനവധി നിയമപ്രശ്നങ്ങളടങ്ങുന്നു. നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് ധാരാളം സംശയങ്ങൾ പൊതുസമൂഹവും ഉന്നയിച്ചിട്ടുണ്ട്. നിയമത്തിന്റെ സാധുതയെയും, ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം കാത്തുസൂക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികളെയും സംബന്ധിച്ച് നിയമസഭാംഗങ്ങൾക്ക് ഒട്ടേറെ സംശയങ്ങളുണ്ടെന്നും കത്തിൽ പറയുന്നു.
എ.ജി മുമ്പ് സഭയിൽ
ഹാജരായത് 94ൽ
1994ൽ പഞ്ചായത്തിരാജ് ഭേദഗതി ബില്ലിന്റെ വകുപ്പു തിരിച്ചുള്ള ചർച്ചയിൽ അന്നത്തെ പ്രതിപക്ഷത്ത് നിന്നുയർന്ന സമാനമായ ആവശ്യം പരിഗണിച്ച് സഭയിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി. അഡ്വക്കേറ്റ് ജനറലിന്റെ ചുമതല അദ്ദേഹം വഹിച്ചിരുന്നതിനാലാണിത്. ബിൽ ചർച്ചയിലുടനീളം അദ്ദേഹം പങ്കെടുത്തു.
1957ലെ വിദ്യാഭ്യാസ ബിൽ ചർച്ചയിലും, 59ലെ കാർഷിക ബന്ധ ബിൽ ചർച്ചയിലും ,1969ലെ സർവകലാശാലാ ബിൽ ചർച്ചയിലും അഡ്വക്കേറ്റ് ജനറൽ സഭയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |