തിരുവനന്തപുരം: അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ കൃത്രിമ വിലക്കയറ്റവും അവശ്യസാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും തടയുന്നതിൽ സർക്കാർ നിഷ്ക്രിയമെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പച്ചക്കറിക്ക് വില കുത്തനേ ഉയരുമ്പോഴും കർഷകർക്ക് വില കിട്ടുന്നില്ലെന്നും, പൊതുവിതരണ സംവിധാനം ഫലപ്രദമല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. എന്നാൽ, വിലക്കയറ്റം രൂക്ഷമാവാത്തത് സർക്കാരിന്റെ ഇടപെടൽ കാരണമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ ബഡ്ജറ്റിലുള്ളത് 200 കോടിയാണ്. സപ്ലൈകോയ്ക്ക് സബ്സിഡിയിനത്തിൽ 540 കോടി കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന് മന്ത്രി പറയുന്നത് വലിയ തമാശയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി.വി. ഇബ്രാഹിം പറഞ്ഞു. പൊതു വിപണിയിൽ ഇടപെടാനോ, ആന്ധ്രയിൽ നിന്ന് അരിയെത്തിക്കാനോ സർക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി വിലയെക്കുറിച്ച് പ്രതിപക്ഷാംഗങ്ങൾക്ക് വല്ല ധാരണയുമുണ്ടോയെന്ന് മന്ത്രി ജി.ആർ. അനിൽ ചോദിച്ചത് ബഹളത്തിനിടയാക്കി. സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ട് പ്രതിപക്ഷത്തെ ശാന്തരാക്കി.
അരി വില 34 ൽ നിന്ന് 60 ആയെന്നും, ഇതിനൊപ്പം 13 നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയെന്നും
വി.ഡി.സതീശൻ പറഞ്ഞു. മുളകിന് 183 ൽ നിന്ന് 335 ആയും മല്ലിക്ക് 101ൽ നിന്ന് 160 ആയും വില കൂടി. പച്ചക്കറിക്കും തീവിലയാണ്. വിലക്കയറ്റം രൂക്ഷമായിട്ടും പ്രതിപക്ഷം എന്തുകൊണ്ടു സമരം ചെയ്യുന്നില്ലെന്നു ജനങ്ങൾ ചോദിക്കുന്നു. ജനങ്ങൾക്ക് ആശ്വാസമേകുന്ന നിലപാടല്ല സർക്കാരിന്റേത്. 92 ലക്ഷം കാർഡുടമകളിൽ സപ്ലൈകോയിൽ നിന്ന് സബ്സിഡി കിട്ടുന്നത് ചെറിയ ശതമാനത്തിനാണെന്നും സതീശൻ പറഞ്ഞു. തക്കാളിക്ക് തുച്ഛമായ വില പോലും കിട്ടാതെ കർഷകർ റോഡിൽ തള്ളുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |