ലോകകപ്പിന്റെ അവസാന നാലിലെത്താനായി നാല് ടീമുകൾ ഇന്ന് പടയ്ക്കിറങ്ങുന്നു
ബ്രസീൽ Vs ക്രൊയേഷ്യ
രാത്രി 8.30 മുതൽ
അർജന്റീന Vs ഹോളണ്ട്
രാത്രി 12.30 മുതൽ
സ്പോർട്സ് 18 ലും ജിയോ സിനിമയിലും ലൈവ്
ദോഹ : ആവേശവും ആകാംക്ഷയും മുറ്റി നിൽക്കുന്ന അന്തരീക്ഷത്തിൽ ഖത്തർ ലോകകപ്പ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. 32 ടീമുകൾ മാറ്റുരച്ച മേളയിൽ ഇപ്പോൾ ശേഷിക്കുന്നത് എട്ട് ടീമുകൾ മാത്രം. ഇനി മുന്നോട്ടുപോകാനാവുന്നത് നാലുപേർക്കും. ആ നാലിൽ ഒരാളാവാൻ നാല് ടീമുകൾ ഇന്ന് അടർക്കളത്തിലേക്ക് ഇറങ്ങുകയാണ്. നാളെ മറ്റ് നാലു ടീമുകൾ കൂടി മാറ്റുരയ്ക്കുന്നതോടെ സെമി ഫൈനൽ ചിത്രം വ്യക്തമാകും.
ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിന്റെയും അർജന്റീനയുടെയും പോരാട്ടദിനമാണിന്ന്. നെയ്മറും പക്വേറ്റയും വിനീഷ്യസും റിച്ചാർലിസണും കാസിമെറോയുമൊക്കെയടങ്ങുന്ന ബ്രസീലിയൻ സാംബാ നർത്തകരുടെ ആവേശത്തിന് തടയിടാനെത്തുന്നത് കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യയാണ്.
മറഡോണയ്ക്കുശേഷം ലോകകപ്പ് ഏറ്റുവാങ്ങുന്ന അർജന്റീനാ നായകനാവാൻ കാത്തിരിക്കുന്ന മെസിക്ക് ക്വാർട്ടറിൽ മറികടക്കേണ്ടത് ഹോളണ്ടുകാരെയാണ്. 2014 ലോകകപ്പിന്റെ സെമിഫൈനൽ ഷൂട്ടൗട്ടിൽ തങ്ങളെ തോൽപ്പിച്ച അർജന്റീനക്കാരോട് പകവീട്ടാനാണ് ഡച്ചുകാർ കച്ചകെട്ടുന്നത്.
തോറ്റവരും തോൽക്കാത്തവരും തമ്മിൽ
ഇൗ ലോകകപ്പ് ക്വാർട്ടർ ഫൈനലുകളുടെ കൗതുകം ഒരുവശത്ത് ഒരു കളിപോലും തോൽക്കാതെ കടന്നുവന്നവരും മറുവശത്ത് ഒരു കളിതോറ്റ് വന്നവരും ഏറ്റുമുട്ടുന്നു എന്നതാണ്.
ബ്രസീൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനോടാണ് തോറ്റത്. ക്രൊയേഷ്യ ഗ്രൂപ്പ് റൗണ്ടിൽ രണ്ട് ഗോൾരഹിത സമനിലകളും ഒരു ജയവും നേടി.
അർജന്റീന ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റു. ഹോളണ്ട് ഇക്വഡോറിനോട് സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ മറ്റ് രണ്ട് മത്സരങ്ങളും ജയിച്ചു.
ഫ്രാൻസ് ടുണീഷ്യയോട് തോറ്റവരാണ്. ഇംഗ്ളണ്ട് അമേരിക്കയോട് സമനില വഴങ്ങിയെങ്കിലും ഇറാനെയും വേയിൽസിനെയും തോൽപ്പിച്ചു.
പോർച്ചുഗൽ കൊറിയയോടാണ് തോറ്റത്. മൊറോക്കോ ക്രൊയേഷ്യയുമായി സമനിലയിൽ പിരിഞ്ഞശേഷം കാനഡയെയും ബെൽജിയത്തെയും തോൽപ്പിച്ചാണ് പ്രീക്വാർട്ടറിലെത്തി സ്പെയ്നിനെ അട്ടിമറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |