ന്യൂഡൽഹി:ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനുള്ള മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് ( എം.എ.എൻ.എഫ്) നിർത്തലാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്‌മൃതി ഇറാനി ലോക്‌സഭയിൽ ടി.എൻ പ്രതാപൻ എം.പിയെ അറിയിച്ചു.
എം.എ.എൻ.എഫ് സ്‌കീം മറ്റു ചില പദ്ധതികളുടെ പരിധിയിൽ വരുന്നതിനാൽ 2022-23 അദ്ധ്യയന വർഷം തുടരേണ്ടെന്നാണ് തീരുമാനം. കേന്ദ്രത്തിന്റെ വിവിധ ഫെലോഷിപ്പുകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. 2014-15 മുതൽ 2021-22 വരെ 6722 ഗവേഷക വിദ്യാർത്ഥികൾക്ക് 738.85 കോടി രൂപയാണ് എം.എ.എൻ.എഫ് വഴി വിതരണം ചെയ്തത്. 2012-2022ൽ 5,85,81,959 വിദ്യാർത്ഥികൾക്ക് പ്രീ മെട്രിക് സ്‌കോളർഷിപ്പും 73,52,444 പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പും 11,70,596 മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പും നൽകിയെന്നും മന്ത്രി അറിയിച്ചു.
ഒ.ബി.സി ഇതര ന്യൂനപക്ഷ ഗവേഷക വിദ്യാർത്ഥികളുടെ വലിയ അവസരം സർക്കാർ നിഷേധിക്കുകയാണെന്നും മൗലാന ആസാദിന്റെ പേരിലുള്ള ഫെലോഷിപ്പ് അവസാനിപ്പിക്കുന്നത് അനീതിയാണെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |